Sunday 25 October 2009

മരുന്ത് കോട്ടയും മയ്യക്കോട്ടയും - വേളിമല

പുലിയൂര്‍കുറിച്ചിയില്‍ വേളിമലയിലെ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞ രണ്ടു ചെറിയ കോട്ടകളാണ് മരുന്ത് കോട്ടയും മയ്യക്കോട്ടയും. ഇന്ന് അവ ചരിത്രത്തിന്റെ വിസ്മൃതിയില്‍ ജീവിയ്ക്കുന്നു. തദ്ദേശീയര്‍ പോലും ഇവയെ മറന്നതുടങ്ങിയിരിക്കുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് യൂറോപ്യന്‍ പട്ടാള ജനറലായിരുന്ന യുസ്റ്റേഷ്യസ്‌ ബനഡിക്‌ടസ്‌ ഡിലനോയിയുടെ മേല്‍നോട്ടത്തില്‍ പണിത കോട്ടകളായിരുന്നു ഇവ.

ദേശീയപാത 47 - ല്‍ തക്കലയില്‍ നിന്നും കുലശേഖരം പോകുന്ന വഴിയില്‍ 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.


സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 895 അടി മുകളിലായാണ് മരുന്ത് കോട്ട സ്ഥിതി ചെയ്യുന്നത്. രണ്ട് കാര്യങ്ങളാണ് ഈ കോട്ടയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നത്. ഒന്നാമത്തേത്, ഈ കോട്ടയിലായിരുന്നു വെടിമരുന്ന് നിര്‍മ്മിച്ചിരുന്നത്. രണ്ടാമത്തേത്, ഈ കോട്ടയില്‍ ഒരിക്കല്‍ മരുന്നു ചെടികളുടെ അമൂല്യമായ ഒരു ശേഖരം തന്നെയുണ്ടായിരുന്നു. യുദ്ധത്തില്‍ പരിക്കു പറ്റുന്ന സൈനികരെ ഇവിടേയ്ക്ക് കൊണ്ടു വരികയും അവരെ വൈദ്യന്മാരുടെ മേല്‍‌നോട്ടത്തില്‍ ശുശ്രൂഷിക്കുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ഇന്ന് ആര്‍ക്കും തന്നെ ഈ കോട്ടയെക്കുറിച്ച് കേട്ടറിവ് പോലുമില്ല. സമീപത്തെ ഉദയഗിരിക്കോട്ടയില്‍ വന്നുപോകുന്ന ചരിത്രാന്വേഷകര്‍ പോലും ഇവിടേയ്ക്ക് വരാറില്ല.

അകലെ നിന്നു തന്നെ പനമരങ്ങള്‍ നിറഞ്ഞ പച്ചപ്പ് മൂടിയ മലമുകളിലെ കോട്ട അവ്യക്തമായി കാണാമായിരുന്നു. പ്രധാന റോഡിലെ ചായക്കടക്കാരനോട് അവിടേയ്ക്കുള്ള വഴി ചോദിച്ചു. ഈ നാളുകളില്‍ ആരും തന്നെ അവിടേയ്ക്ക് പോകാറില്ലെന്നും ആകെ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ് കാടായിക്കിടക്കുകയാണെന്നും ഇഴജന്തുക്കള്‍ ധാരാളമുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ പോകാന്‍ തന്നെ തീരുമാനിച്ചു. അകലെ മലമുകളില്‍ ഉയര്‍ന്നു കാണുന്ന ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് , അതു ലക്ഷ്യമാക്കി നടന്നു കയറാന്‍ പറഞ്ഞു.

മലയിലെ പുല്ലുകള്‍ക്ക് ഞങ്ങളുടെ അത്ര തന്നെ ഉയരം ഉണ്ടായിരുന്നു. വഴി എന്നൊന്ന് ഇല്ല. പുല്ലുകള്‍ വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നുകയറി. അവയിലെ വെള്ളത്തുള്ളികള്‍ പുരണ്ട് ഞങ്ങള്‍ ആകെ നനഞ്ഞു കഴിഞ്ഞിരുന്നു.

കോട്ടയുടെ അടുത്ത് എത്തിയെങ്കിലും അതിനകത്ത് കയറാന്‍ ഒരു വാതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കോട്ടയെ ചുറ്റി നടന്ന് ഒരു വാതില്‍ കണ്ടു പിടിച്ചു.


അകം വശം പാറകളാലും പുല്ലുകളാലും മൂടപ്പെട്ടു കിടക്കുന്നു. ഒരു കാലത്തെ ചികിത്സാലയം ഇന്ന് ഇങ്ങനെയൊക്കെ ആയിപ്പോയതില്‍ എനിക്ക് വിഷമം തോന്നി.


അവിടെ നിന്നും താഴേയ്ക്ക് നോക്കിയാല്‍ ഞങ്ങള്‍ക്ക് വഴികാണിച്ചുതന്ന ചായക്കടക്കാരന്റെ കട കാണാം.


തകര്‍ന്നടിഞ്ഞുകഴിഞ്ഞിരുന്ന ആ കോട്ടയ്ക്കുള്ളില്‍ വിശേഷിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

വേളിമല ദൂരെയായിക്കാണാം.


അവിടെ നിന്നും ഞങ്ങള്‍ പോയത് മയ്യക്കോട്ടയിലേയ്ക്ക് ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 350 അടി മുകളിലായാണ് മയ്യക്കോട്ട സ്ഥിതി ചെയ്യുന്നത്.

യുദ്ധത്തില്‍ മരിയ്ക്കുന്നവരെ ചുട്ടുകളയാനായി നിര്‍മ്മിച്ച കോട്ടയായിരുന്നു ഇത്. താഴവരയിലെ പണിപ്പുരയില്‍ കല്ലില്‍ അമ്മിയും ഉരലുമൊക്കെ കൊത്തിയെടുക്കുന്ന സെല്‍‌വരാജ് എന്ന വയസ്സായ മനുഷ്യന്‍ ഞങ്ങളെ അവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ഒരു പഴയ സൈക്കിളില്‍ എല്ലാ ദിവസവും തക്കല നിന്നും ഈ താഴവരയിലേയ്ക്ക് അയാള്‍ വന്നുപോകും.


പാറയില്‍ പടികള്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നു.


മുകളിലായി തകര്‍ന്നടിഞ്ഞ മയ്യക്കോട്ട.


പടയാളികളുടെ ശ്മശാനം പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞിരിക്കുന്നു.


എത്രയോ ധീരസൈനികര്‍ക്ക് ചിതയൊരുക്കിയ ഭൂമി! ഇന്നും അതിനകത്ത് ചാരം ഉറഞ്ഞ് കൂടിക്കിടക്കുന്നു. ഇവിടെ കാറ്റു പോലും നിശബ്ദമാകുന്നു. കാലത്തെ അതിജീവിക്കാനാകാതെ തകര്‍ന്നടിയുന്ന ഈ ചുമരുകളോടൊപ്പം മറയുന്നത് ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രമാണ്. സ്മാരകങ്ങളും രക്തസാക്ഷി മണ്ഡപങ്ങളുമില്ലാതെ ഇവിടെ ധീരന്മാരായ ഒരു കൂട്ടം പടയാളികള്‍ അന്ത്യ വിശ്രമം കൊള്ളുന്നു.



INTACH (Indian National Trust for Art and Cultural Heritage) യുടെ കീഴില്‍ ഇവയെ സംരക്ഷിക്കാന്‍ തീരുമാനം ആയതായി പറയുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രവര്‍ത്തനം ഇവിടെയൊന്നും കാണാനില്ല.

ഒരു യാത്രാവിവരണം ആയി എഴുതാന്‍ തക്ക പ്രത്യേകതകളൊന്നും ഒരുപക്ഷെ ഈ കോട്ടകള്‍ക്ക് ഇല്ലായിരിക്കാം. എന്നാലും എന്റെ യാത്രകളില്‍ ഒരിയ്ക്കലും മറക്കാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളായിരിക്കും ഇവ. ഒരു പക്ഷെ ഈ കോട്ടകള്‍ വൈകാതെ തന്നെ നശിച്ചു മണ്ണടിഞ്ഞു പോകുമായിരിക്കാം. എന്നാലും എന്റെ ഓര്‍മ്മകളില്‍ ഇവ എന്നും ജീവിയ്ക്കും, ചിലപ്പോള്‍ എന്റെ വാക്കുകളിലൂടെ തലമുറകള്‍ വരെയും...

Wednesday 26 August 2009

ഉദയഗിരി കോട്ട - പുലിയൂര്‍കുറിച്ചി

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ പുലിയൂര്‍ കുറിച്ചിയിലാണ് ചരിത്രപ്രസിദ്ധമായ ഉദയഗിരിക്കോട്ട സ്ഥിതി ചെയ്യുന്നത്. വേളിമലയോട് ചേര്‍ന്ന വനപ്രദേശത്ത് ഏകദേശം 90 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഉദയഗിരിക്കോട്ട, വേളിമലയുടെ 260 അടി ഉയരമുള്ള ഒരു ഭാഗവും കൂടി ഉള്‍പ്പെട്ടതാണ്.


വടുകരും തുലുക്കരും മറവരും ഒക്കെ വേണാടിനെ ആക്രമിച്ച് കൊള്ളയടിച്ചുകൊണ്ടിരുന്ന കാലത്ത്‌ വേണാടിനെ സംരക്ഷിക്കാന്‍ വേണ്ടി പണിതതായിരുന്നു ഉദയഗിരി കോട്ട. കോട്ടയ്ക്കുള്ളിലെ മലമുകളില്‍ നിന്നും കുളച്ചല്‍ തുറമുഖവും ആരുവാമൊഴി ചുരം വരെയുള്ള പ്രദേശങ്ങളും നിരീക്ഷിക്കാന്‍ കഴിയും. മഹാരാജാവായിരുന്ന ശ്രീ വീര രവിവര്‍മ്മയുടെ (എ.ഡി. 1595-1607) ഭരണകാലത്ത് ചെളി കൊണ്ട് നിര്‍മ്മിച്ചതാണ് ഉദയഗിരി കോട്ട. പിന്നീട് മാര്‍ത്താണ്ഡ വര്‍മ്മയുടെ (1729-1758) ഭരണകാലത്താണ് കല്ലുകള്‍ ഉപയോഗിച്ച് ഇന്നു കാണുന്ന രീതിയില്‍ കോട്ട പുനര്‍ നിര്‍മ്മിക്കപ്പെട്ടത്. നാഞ്ചില്‍ നാടിലെ നാട്ടാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ പണം സംഭാവനയായി നല്‍കിയത്.

പ്രാദേശികമായി ഡിലനായ് കോട്ടൈ എന്ന് അറിയപ്പെട്ടിരുന്ന ഉദയഗിരിക്കോട്ടയ്‌ക്ക്‌ വളരെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമുണ്ട്‌. . ഡച്ച് -ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ ശ്രീലങ്കയിലെ സൈനിക എഞ്ചിനീയര്‍ ആയിരുന്നു യുസ്റ്റേഷ്യസ്‌ ബനഡിക്‌ടസ്‌ ഡിലനോയ്‌. ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഒരു വ്യാപാരതുറമുഖം സ്ഥാപിക്കാനായ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി അയച്ചതായിരുന്നു അദ്ദേഹത്തെ. ഭാരതത്തിലെ സുഗന്ധദ്രവ്യങ്ങളുടെ കുത്തക അതുവഴി കരസ്ഥമാക്കുക ആയിരുന്നു കമ്പനിയുടെ ലക്ഷ്യം. അങ്ങനെ 1741 ആഗസ്ത് മാസത്തില്‍ സൈന്യത്തോടൊപ്പം കുളച്ചല്‍ തുറമുഖത്ത് കപ്പലിറങ്ങി. തോക്കുകളും പീരങ്കികളും സഹിതം ശക്തമായിരുന്ന ഡച്ച് സൈന്യം കുളച്ചലിനും കോട്ടാറിനും ഇടയ്ക്കുള്ള പ്രദേശം കീഴടക്കി അവിടെ വ്യാപാരവും തുടങ്ങി. പിന്നീട് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ സൈന്യത്തോട് യുദ്ധം ചെയ്യേണ്ടി വന്ന ഡിലനോയിയും സൈന്യവും പരാജയപ്പെടുകയും (1741 ഓഗസ്റ്റ് 10) മാര്‍ത്താണ്ഡവര്‍മ്മയുടെ തടങ്കലില്‍ ആവുകയും ചെയ്തു. ഡച്ച് സൈന്യത്തിന്റെ എല്ലാ യുദ്ധോപകരണങ്ങളും തിരുവിതാംകൂര്‍ സൈന്യം കൈക്കലാക്കുകയും ചെയ്തു. അങ്ങനെ ഡച്ച് സേനയുടെ മേല്‍ തിരുവിതാം കൂര്‍ സൈന്യം നേടിയ ചരിത്രവിജയം ഭാരതത്തിലെ ഡച്ച് ആധിപത്യത്തിന്റെ പതനത്തിന് കാരണമായി.

തിരുവിതാംകൂര്‍ സൈന്യത്തെ നവീകരിച്ച് നല്‍കാം എന്ന ധാരണയില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡിലനോയിയെ തടങ്കലില്‍ നിന്നും മോചിപ്പിച്ച് ഉദയഗിരിക്കോട്ടയില്‍ താമസിപ്പിച്ചു. പിന്നീട് അദ്ദേഹത്തിനും കുടും‌ബത്തിനും അനുയായികള്‍ക്കുമായി കോട്ടയ്ക്കുള്ളില്‍ തന്നെ ഒരു പള്ളി നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.

മാര്‍ത്താണ്ഡവര്‍മ്മ അദ്ദേഹത്തെ തന്റെ സൈനിക ഉപദേഷ്ടാവായി നിയമിച്ചു. പ്രാകൃതമായ തിരുവിതാംകൂര്‍ സൈന്യത്തെ ഡിലനോയ് യൂറോപ്യന്‍ രീതിയില്‍ നവീകരിച്ചു. അങ്ങനെ തിരുവിതാംകൂര്‍ സൈന്യം ഒരു സൈനികശക്തിയായി വളര്‍ന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ഉപദേശപ്രകാരം 1741 നും 1744 നും ഇടയില്‍ ഡിലനോയ് ഉദയഗിരിക്കോട്ട നവീകരിക്കുകയും അതിനുള്ളില്‍ പീരങ്കിനിര്‍മ്മാണകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഡിലനോയിയുടെ കീഴില്‍ ഉദയഗിരിക്കോട്ട ദക്ഷിണേന്‍ഡ്യയിലെ ശക്തമായ ഒരു സൈനികത്താവളമായി തീര്‍ന്നു . ആറ്റിങ്ങല്‍, പന്തളം, ഇടപള്ളി, തെക്കുംകൂര്‍, വടക്കുംകൂര്‍, കൊല്ലം, അമ്പലപ്പുഴ, പന്തളം എന്നീ പ്രദേശങ്ങള്‍ കൂടി തിരുവിതാംകൂറിന് കീഴിലാക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു.

1758 ല്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങുന്നതു വരെ ഡിലനോയ് മഹാരാജാവിനെ സേവിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം അധികാരത്തില്‍ വന്ന ധര്‍മ്മരാജാവിന്റെ ഭരണകാലത്തും ഡിലനോയ് സൈനികത്തലവനായി തുടര്‍ന്നു.

1741 മുതല്‍ 1777 വരെ, മുപ്പത്തിയേഴ് വര്‍ഷം, തിരുവിതാംകൂറിനെ സേവിച്ച യുസ്റ്റേഷ്യസ്‌ ബനഡിക്‌ടസ്‌ ഡിലനോയ്‍, 1777 ജൂണ്‍ 1 ന് ‍ ഉദയഗിരി കോട്ടയില്‍ മരണമടഞ്ഞു.

ഒരു കാലത്ത് തിരുവിതാംകൂറിന്റെ സൈനികപരിശീലന കേന്ദ്രവും ആയുധനിര്‍മ്മാണ കേന്ദ്രവുമായിരുന്ന ഉദയഗിരിക്കോട്ട ഇന്ന് വനംവകുപ്പിന്റെ കീഴിലുള്ള ജൈവവൈവിധ്യ ഉദ്യാനം ആണ്. വിവിധതരം ചെറിയ പക്ഷിമൃഗാദികള്‍ ഈ സംരക്ഷിത ഉദ്യാനത്തിലെ നിബി്ഢപ്രദേശങ്ങളില്‍ കാണപ്പെടുന്നു.

തടാകത്തിന്റെ തീരത്ത് വിശ്രമിക്കുന്ന വാത്തക്കൂട്ടങ്ങളാവും നമ്മെ ആദ്യം സ്വീകരിക്കുക.


പിന്നെ പല നിറത്തിലും വലിപ്പത്തിലുമുള്ള പൂമ്പാറ്റകളും.


അവിടെ നിന്നും മാന്‍ പാര്‍ക്കിനരികിലൂടെ മലയിലേയ്ക്ക്.


ഈ വനോദ്യാനത്തില്‍ അനേകം ചെറിയ വഴികള്‍ ഉണ്ട്. അവയോരോന്നും നമ്മെ നയിക്കുന്നത് ഈ മലയിലേയ്ക്കാണ്. കുറെ ദൂരം ആയാസമില്ലാതെ കയറാം. പിന്നെ പാറയുടെ വശങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള കമ്പികളില്‍ പിടിച്ച് കയറണം.


മുകളിലെത്തിയാല്‍ ഏതോ നിര്‍മ്മിതിയുടെ അവശിഷ്ടം കാണാം. കോട്ടയ്ക്കുള്ളില്‍ പലഭാഗത്തായി ആയുധനിര്‍മ്മാണശാലയുടെ അവശിഷ്ടങ്ങളും പഴകി ദ്രവിച്ചുതുടങ്ങിയ പീരങ്കി ഉണ്ടകളും കാണാന്‍ കഴിയും.


അവിടെ നിന്നും വേളിമലയും താഴ്വരയും.


മലയിറങ്ങി താഴെയെത്തുമ്പോള്‍, പുളിമരത്തില്‍ പണിതുയര്‍ത്തിയ ഏറുമാടം. ഏറുമാടത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ എത്തുമ്പോഴേയ്ക്കും അകലെ മലമുകളില്‍ നിന്നും ഒരു മഴ പാറി വന്നു. ഭൂമിയെ തൊട്ടുകിടക്കുന്ന ശിഖരങ്ങളുള്ള, പ്രായം ചെന്ന ഒരു പുളിമരച്ചോട്ടില്‍ ഞങ്ങള്‍ അഭയം തേടി. ഞങ്ങള്‍ക്കു ചുറ്റും മഴ കൂടാരം തീര്‍ത്തു.


മഴ പെയ്തു നനഞ്ഞ വഴിയിലൂടെ പതിയെ മുന്നിലേയ്ക്ക്, മഹാനായ ആ യോദ്ധാവിന്റെ ശവകുടീരത്തിനരികിലേയ്ക്ക്.


ഇരുവശത്തും മരങ്ങള്‍ മഴയില്‍ കുതിര്‍ന്ന് നിന്നു. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന മഴയിലൂടെ മുന്നോട്ട്. ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍...


ഇലകളില്‍ നിന്ന് ഇലകളിലേയ്ക്കും പിന്നെ താഴേയ്ക്കും മഴത്തുള്ളികള്‍ വീണുകൊണ്ടിരുന്നു....


ചിലപ്പോഴൊക്കെ ഞങ്ങളെയും നനയിച്ചു....


മഴ വഴികള്‍ അവസാനിക്കുന്ന ഗേറ്റിനോട് ചേര്‍ന്നുള്ളെ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു,
“ DE LANNOY'S TOMB - PULIUR KURICI”

"DE LANNOY WHO SERVED AS THE CAPTAIN OF THE ARMY UNDER THE RULERS OF TRAVANCORE KINGS MARTHANDAVARMA AND KARTHIGAI THIRUNAL RAMAVARMA, DIED IN 1777 A.D. A MEMORIAL TOMB WAS CREATED FOR HIM IN THE UDAYAGIRI FORT CAMPUS AND IT BEARS THE INSCRIPTIONS IN TAMIL AND LATIN LANGUAGES. THE EMBLEM OF THE DUTCH GOVERNMENT IS ALSO FOUND IN THIS TOMB. NEAR HIS TOMB ARE ALSO SEEN THE TOMBS OF HIS WIFE MARGERATTE DE LANNOY AND HIS SON JOHN DE LANNOY, AND PETER FLORY, A SECOND RANK ARMY GENERAL"


ഗേറ്റ് തുറന്നു കയറുമ്പോള്‍ മുന്നിലായി മേല്‍ക്കൂരയില്ലാത്ത ഒരു പള്ളി. വനമരങ്ങള്‍ക്കിടയിലെ കല്ലുപാകിയ വഴികളില്‍ ഏതോ കുതിരക്കുളമ്പടികള്‍ മുഴങ്ങുന്നോ? ഒരു വിദേശ രാജ്യത്തിന്റെ സൈനിക എഞ്ചിനീയറായി ഇവിടെയെത്തി, യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട് , ശിഷ്ട ജീവിതം മുഴുവന്‍ വന്നെത്തിയ നാടിന്റെ ഉന്നമനത്തിനായി നീക്കിവച്ച, മഹാനായ യോദ്ധാവ്, ഡിലനോയ്, ഒരു നിമിഷം അയാള്‍ എന്നെ കടന്നു പോയി. മരങ്ങള്‍ക്കിടയിലൂടെ പെയ്തു വീഴുന്ന മഴ ആ നിമിഷങ്ങളില്‍ ആരുടെയോ വിലാപം പോലെ എനിക്ക് തോന്നി. അകന്നകന്നു പോകുന്ന കുളമ്പടിയൊച്ചകള്‍ ഉള്ളില്‍ ഏതോ സങ്കടത്തിന്റെ അലകളുയര്‍ത്തി.


മൂന്ന് കല്ലറകള്‍, മഴയും മഞ്ഞും വെയിലുമേറ്റ്....


ജന്മനാട്ടിലേക്ക് ഒരു മടക്കയാത്ര ഡിലനോയ് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവുമോ?
അകലെ ബെല്‍‌ജിയത്തിന്റെ മണ്ണിലെവിടെയോ നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളും പേറി, ഒരു മഹാനായ യോദ്ധാവ്, തിരുവിതാംകൂറിന്റെ യുദ്ധത്തടവുകാരന്‍, ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.


ഡിലനോയിയുടെ കല്ലറയുടെ മുകള്‍ ഭാഗം. ഡച്ച് സര്‍ക്കാരിന്റെ ഔദ്യോഗികമുദ്രയും ആലേഖനം ചെയ്തിരിക്കുന്നു. ലാറ്റിനിലും തമിഴിലും അക്ഷരങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.

“Stand, Traveler, and behold! For here lies Captain Delannoy, who served Maharaja Marthanda Varma and Travancore faithfully for three decades”

("യാത്രികാ നില്‍ക്കൂ! ഒന്നു ശ്രദ്ധിക്കൂ! മൂന്നുപതിറ്റാണ്ടിലേറെ തിരുവിതാംകൂറിനെയും മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവിനെയും വിശ്വസ്‌തതയോടെ സേവിച്ച ക്യാപ്‌റ്റന്‍ ഡിലനോയ്‌ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു")

ഇലവീഴാപൂഞ്ചിറ - കാഞ്ഞാര്‍

പശ്ഛിമഘട്ടത്തിലെ മലനിരകളുടെ ഭാഗമാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. ആനക്കയം, നാടുകാണി, തുമ്പിച്ചി കുരിശുമല, തൊടുപുഴ, മലങ്കര ഡാം, ഉറവപ്പാറ, കുളമാവ് ഡാം, ഇല്ലിയ്ക്കല്‍ കല്ല്, എന്നീ സ്ഥലങ്ങളാല്‍ ഈ ഹരിതസുന്ദരനിശ്ശബ്ദഭൂമി ചുറ്റപ്പെട്ട് കിടക്കുന്നു.


തെല്ല് മുന്നോട്ട് പോയപ്പോള്‍ ഇരുകൈകളിലും നിറയെ പൂക്കളുമായി ഒരു കുട്ടി നടന്നു വരുന്നുണ്ടായിരുന്നു. മലഞ്ചരിവിലെങ്ങും ഭംഗിയുള്ള ആ പൂക്കള്‍ വിടര്‍ന്ന് നിന്നിരുന്നു. അത്ഭുതത്തോടെ ജീപ്പില്‍ നിന്നും ചാടിയിറങ്ങി ആ കുട്ടിയുടെ അരികിലേയ്ക്ക് ഞാന്‍ നടന്നു പോയി. അവനോട് ഞാന്‍ ആ പൂക്കളെക്കുറിച്ച് ചോദിച്ചു. ഒരു അന്യഗ്രഹജീവിയെക്കണ്ടതുപോലെ എന്നെ ഒന്ന് നോക്കിയിട്ട് അവന്‍ പറഞ്ഞു, “ഇത് കൂവപ്പൂവാ, ഞാന്‍ കളിക്കാന്‍ പറിച്ചതാ.” ഇത്രയും പറഞ്ഞ് ഒരിക്കല്‍ കൂടി എന്നെ മിഴിച്ചുനോക്കിയിട്ട് അവന്‍ മലകയറി ചെമ്മണ്‍പാതയിലൂടെ നടന്നുപോയി. മഗ്ഗിയിലെ മഞ്ഞ് മൂടിയ താഴ്വരകളില്‍ കാട്ടുലില്ലിയുടെ പൂക്കള്‍ ശേഖരിച്ച് പുല്ലിന്റെ മണവും ശ്വസിച്ച് നടന്നിരുന്ന ബാല്യത്തിലെ അവധിക്കാലങ്ങള്‍ ഞാന്‍ വെറുതെ ഓര്‍ത്തുപോയി.


നല്ല കുറെ ചിത്രങ്ങള്‍ കിട്ടിയ സന്തോഷത്തില്‍ തിരികെ ജീപ്പിനടുത്തെത്തിയപ്പോള്‍ എന്നെ കളിയാക്കിച്ചിരിക്കുന്ന ബന്ധുക്കളോട് ഒരു ചിരിയോടെ അവള്‍ പറയുന്നുണ്ടായിരുന്നു, “ശിവന്‍ ഇതൊന്നും കണ്ടിട്ടില്ല.” പിന്നെ ഞാന്‍ മനസ്സിലാക്കി നാട്ടിന്‍പുറങ്ങളില്‍ ഇത് പതിവുകാഴ്ച മാത്രം.


ഒരു ചിരിയോടെ ജെയ്സ് ചേട്ടന്‍ ജീപ്പ് മുന്നോട്ടെടുത്തു.


മഞ്ഞിറങ്ങി നില്ക്കുന്ന വഴിയോരങ്ങളില്‍ ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ കാണാമായിരുന്നു. ചേക്കേറാന്‍ കിളികള്‍ ഇല്ലാതെ, പ്രതീക്ഷിക്കാന്‍ ഒരു വസന്തവും ഇല്ലാതെ....


പാറകള്‍ നിറഞ്ഞ മലഞ്ചരിവുകളിലെ ഇത്തിരിമണ്ണില്‍ വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന ലില്ലിച്ചെടികള്‍. ഇവയെല്ലാം ഒരുമിച്ച് പൂക്കുമ്പോള്‍ എന്തു രസമായിരിക്കും. പിന്നെയും ജീപ്പ് നിറുത്തി. ഇത്തവണ ചാടിയിറങ്ങിയത് അവള്‍ ആയിരുന്നു. വഴിയരികില്‍ നിന്ന് എത്തിവലിഞ്ഞ് അവള്‍ ആ ചെടികളെ കിഴങ്ങോടെ പിഴുതെടുത്തു.


പിന്നെയും ജീപ്പ് മുന്നോട്ട്. അപ്പോഴേയ്ക്കും കോടമഞ്ഞ് മലയിറഞ്ഞി താഴ്വരയിലേയ്ക്ക് എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. മുന്നിലെ പാതയെയും മറച്ചുകൊണ്ട് മഞ്ഞ് പാതയുടെ മറുവശത്തേയ്ക്ക് വ്യാപിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ക്ക് ജീപ്പ് അവിടെ നിറുത്തിയിടേണ്ടി വന്നു. അപ്പോള്‍ ജെയ്സ് ചേട്ടന്‍ ആശങ്കപ്പെടുന്നുണ്ടായിരുന്നു, സ്ഥിതി ഇതാണെങ്കില്‍ എങ്ങനെ മുന്നോട്ട് പോകും. എല്ലാവരും തിരികെപ്പോകാന്‍ തുടങ്ങുമ്പോഴും ഞങ്ങള്‍ രണ്ടാള്‍ക്കും മഞ്ഞുമൂടിയ ഈ മലനിരകളെ പിന്നിലാക്കി തിരികെപ്പോകാന്‍ മനസ്സു വന്നില്ല. മുന്നിലെ അവ്യക്തവും അപരിചിതവും ആയ പാതയിലൂടെ ഞങ്ങള്‍ പതിയെ മുന്നോട്ട് നടന്നു. ഞങ്ങള്‍ക്കറിയാം, അവരെല്ലാം പിന്നാലെ വരുമെന്ന്.


ഇനി എത്ര ദൂരം ഉണ്ടാകും മലമുകളിലേയ്ക്ക്.


മലയിറങ്ങി വന്ന മഞ്ഞുകാറ്റില്‍ തണുത്ത് വിറച്ചുകൊണ്ട് ഞങ്ങള്‍ പിന്നെയും മുന്നോട്ട് പോയി. മഞ്ഞിറങ്ങുന്ന വഴികളിലൂടെ ഇങ്ങനെയൊക്കെ നടന്നുപോകാന്‍ ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.


ദൂരെ മലനിരകള്‍ മഞ്ഞില്‍ കുതിര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മലയിറങ്ങി താഴ്വരയിലേയ്ക്ക് വീശിപ്പോകുന്ന തണുത്ത കാറ്റിന് പുതിയ മഞ്ഞിന്റെ മണമായിരുന്നു.


മുകളിലേയ്ക്ക് കയറുന്തോറും മഞ്ഞ് കുറയാന്‍ തുടങ്ങിയിരുന്നു. സൂര്യപ്രകാശം പതിയെ മലനിരകളിലേയ്ക്ക് വീഴാന്‍ തുടങ്ങി. ഇപ്പോള്‍ മുന്നിലെ മണ്‍പാത വ്യക്തമായി കാണാം. ജീപ്പ് മാത്രം കയറിപ്പോകുന്ന കല്ലുകളും കുഴികളും നിറഞ്ഞ ചെറിയ പാത.


ഇരുവശത്തും ബോഗെയ്ന്‍ വില്ല പോലെ പൂത്തു നില്‍ക്കുന്ന ചെടികള്‍. പിന്നില്‍ നിന്നും മലകയറിവരുന്ന ഞങ്ങളുടെ ജീപ്പിന്റെ ഒച്ച കേള്‍ക്കാമായിരുന്നു. എങ്കിലും ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.


അവര്‍ ഞങ്ങളെ പിന്നിലാക്കി മുന്നിലെ വളവും തിരിഞ്ഞ് മല കയറി പോയി.


മുന്നിലെ പാത വിജനമായിരുന്നു. ഇലത്തുമ്പുകളില്‍ നിന്നടര്‍ന്ന് വീഴുന്ന വെള്ളത്തുള്ളികള്‍ നനഞ്ഞ് ചീവീടുകളുടെ കലപിലയും കേട്ട് ഞങ്ങള്‍ പിന്നെയും മുന്നോട്ട് നടന്നു.


ഞങ്ങള്‍ മുകളില്‍ എത്തിക്കഴിഞ്ഞു. ഞങ്ങളെയും പ്രതീക്ഷിച്ച് അവരെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. ഇടത്തേയ്ക്ക് നോക്കിയാല്‍ പുല്‍‌പ്രദേശത്തിനു കുറുകെ മുന്നോട്ട് പോകുന്ന ജീപ്പ് പാത അവസാനിക്കുന്നിടത്തായി അവിടുത്തെ റെസ്റ്റ് ഹൌസ് കാണാം.


അടുത്തൊരു പാറയിലായി കുഞ്ഞളിയന്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. മുഖത്തെ ഭാവം കണ്ടാല്‍തോന്നും അവനായിരുന്നു ഈ വഴി അത്രയും ജീപ്പ് ഓടിച്ചതെന്ന്.


വലത്തേയ്ക്ക് നോക്കിയാല്‍ അകലെ വയര്‍ലസ്സ് സ്റ്റേഷനിലേയ്ക്ക് കയറിപ്പോകുന്ന ജീപ്പ് പാത കാണാം.


ഞങ്ങള്‍ ആദ്യം റെസ്റ്റ് ഹൌസിന്റെ ഭാഗത്തേയ്ക്ക് നടന്നു പോയി. അത് അടച്ചിട്ട നിലയില്‍ ആയിരുന്നു. മുന്‍‌കൂട്ടി അറിയിച്ചാല്‍ മാത്രമെ അവിടെ താമസവും ഭക്ഷണവും ലഭ്യമാകൂ. അല്ലെങ്കില്‍ ആ മലനിരകളില്‍ ഒരു തുള്ളി വെള്ളം പോലും കിട്ടുകയില്ല. അതിനാല്‍ അത്യാവശ്യം ഭക്ഷണവും വെള്ളവും കരുതുന്നതാവും ഉചിതം.


റെസ്റ്റ് ഹൌസിനപ്പുറത്തെ വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് പോയി. മലഞ്ചെരിവുകളിലെങ്ങും ഈന്തിന്റെ ഗണത്തില്‍പ്പെട്ട ചുറ്റീന്ത് എന്ന ചെടി വളര്‍ന്നു നിന്നിരുന്നു. പുല്‍മേടുകള്‍ക്കിടയിലെങ്ങും ചുറ്റീന്തുകള്‍ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച മനോഹരമായിരുന്നു.



ഈന്തിന്റെ ഗണത്തില്‍പ്പെട്ട ഈ ചെടിയുടെ കായ്കള്‍ പക്ഷെ ഈന്തിന്റേതില്‍ നിന്നു വ്യത്യസ്ഥമായിരുന്നു . ഈ കായ്കള്‍ പഴുക്കുമ്പോള്‍ ഇത് അടര്‍ത്തിയെടുക്കാന്‍ മാത്രമായി മലകയറി വരുന്നവര്‍ ഉണ്ട്. എന്തോ അതിന്റെ ചവര്‍പ്പുള്ള രുചി ഞങ്ങള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. എന്നാല്‍ അവരെല്ലാം തന്നെ അത് രുചിയോടെ കഴിക്കുന്നുണ്ടായിരുന്നു.


നോക്കെത്താ ദൂരത്തോളം മലനിരകള്‍. അവ നിശ്ശബ്ദം നില്‍ക്കുന്നു. അവിടേയ്ക്ക് നടന്നുപോകാന്‍ വഴി ഉണ്ടായിരുന്നു. ഞങ്ങള്‍ അതിലേ നടന്നു പോയി.


കുറെ ദൂരം ചെന്നപ്പോള്‍ ഒരു പാറയുടെ അരികിലായി വഴി അവസാനിച്ചു. മുന്നില്‍ ചുറ്റീന്തിന്റെ ചെടികളും പുല്ലുകളും മാത്രം. ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട് ഇല്ലാവഴികളിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. കൂടെയുള്ളവര്‍ യാത്ര ഇവിടെ അവസാനിപ്പിച്ച് പാറക്കൂട്ടങ്ങളില്‍ ഇരിപ്പുറപ്പിച്ചു.



ആ പാറക്കൂട്ടങ്ങളില്‍ ചവിട്ടി മുന്നിലെ താഴ്വരയിലേയ്ക്ക് ഞങ്ങള്‍ നടന്നു. സമതലത്തിലേയ്ക്ക് ഇറങ്ങി നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന പുല്‍‌പ്രദേശത്തുകൂടി അപ്പുറത്തെ പാറക്കൂട്ടങ്ങളിലേയ്ക്ക് നടന്നു പോയി.


പാറക്കൂട്ടങ്ങള്‍ക്കും അപ്പുറം നിരപ്പായ പുല്‍‌പ്രദേശവും അതിനും അപ്പുറം മഞ്ഞു മൂടിയ നീല മലനിരകളും അങ്ങനെ കിടക്കുന്നു.


ഈ പാറക്കൂട്ടങ്ങളില്‍ ചവിട്ടി നടക്കാന്‍ എന്തു രസമാണെന്നോ! ഒട്ടും പായല്‍ ഇല്ലാത്തതിനാല്‍ കാല്‍ വഴുക്കുമെന്ന പേടി വേണ്ട.


സമതലത്തിലെ പുല്‍‌പ്രദേശത്ത് അങ്ങിങ്ങായി ഉണങ്ങിയ ചെറിയ മരങ്ങള്‍ കാണാമായിരുന്നു. മലനിരകളില്‍ ഇലപൊഴിക്കാന്‍ വൃക്ഷങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാവണം ഈ പ്രദേശം ഇലവീഴാപൂ‍ഞ്ചിറ എന്നറിയപ്പെടുന്നത്. അഥവാ ഇലകള്‍ വീണാല്‍ തന്നെ നിരന്തരം വീശുന്ന കാറ്റില്‍ അവ ദൂരെ താഴ്വരകളിലേക്കു പറന്നു പോകും. അതുകൊണ്ടാവാം ഈ പേര് വന്നതെന്ന് മറ്റൊരു കഥ. കഥയെന്തായാലും സുന്ദരമാണീ മലനിരകള്‍ എന്നതില്‍ ഒരു സംശയവും വേണ്ട.


ആ സമതല പ്രദേശത്ത് അങ്ങിങ്ങായി ഇതുപോലുള്ള ഓറഞ്ച് മരങ്ങള്‍ കാണാമായിരുന്നു


അപ്പോഴേയ്ക്കും ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. പിന്നെ‍ ആ പാറക്കൂട്ടങ്ങളിലൊന്നില്‍ കയറി ഇരുന്നു. അതോടെ അവള്‍ ക്യാമറ കൈക്കലാക്കി. അങ്ങനെ എടുത്തതാണ് ഈ ചിത്രം.


പാ‍റയിടുക്കില്‍ മുളച്ചുവരുന്ന പുല്‍‌നാമ്പുകള്‍. ഓരോ വേനല്‍മഴയിലും മഴക്കാലമായെന്നു വിചാരിച്ച് മുളച്ചു പൊന്തുന്ന പുല്‍ച്ചെടികള്‍. ഇവരെ കബളിപ്പിച്ചുകൊണ്ട് രണ്ടോ മൂന്നോ ദിവസം മാത്രം പെയ്ത് വേനല്‍മഴ മറയും.


എന്തു ഭംഗിയാ ഇവയ്ക്ക്. പക്ഷെ പാറയിടുക്കുകളിലെ ഈര്‍പ്പം അവസാനിക്കുന്നതോടെ ഈ ജന്മവും തീരും.


ഉണങ്ങാന്‍ തുടങ്ങിയതോ അതൊ മുളയ്ക്കാന്‍ തുടങ്ങുന്നതോ ആയ ഒരു ചെടി.


കാട്ടുപുന്നച്ചെടികള്‍ അവിടമാകെ മുളച്ചു വരുന്നുണ്ടായിരുന്നു.


താഴ്വരയിലെ വീടുകള്‍ മഞ്ഞിന്റെ അവ്യക്തതയില്‍ കാണാമായിരുന്നു. ആധുനിക സൌകര്യങ്ങളുടെ അപര്യാപ്തതയില്‍ ഈ താഴ്വരയില്‍ ഒതുങ്ങിക്കൂടുന്നവര്‍. കൃഷിഭൂമികളില്‍ പണിയെടുത്തും കാലികളെ വളര്‍ത്തിയും അവര്‍ ഇവിടെ ജീവിക്കുന്നു.


മഞ്ഞുമേഘങ്ങള്‍ക്കിടയില്‍ നിന്ന്‌ സൂര്യന്‍ ഇടയ്ക്കിടെ താഴ്വരയിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.


ചുറ്റും മഞ്ഞുമൂടിക്കിടക്കുന്ന നീല മലനിരകള്‍ കണ്ണെത്താദൂരത്തോളം.


പിന്നിലേയ്ക്ക് നോക്കിയപ്പോള്‍ അകലെയായി വയര്‍ലസ്സ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന മലമുകള്‍ കാണാം.


ജീപ്പില്‍ കയറി അവിടേയ്ക്ക്, അല്പദൂരം പാറപ്പുറത്തുകൂടെ ജീപ്പില്‍....എന്തു രസമാ ഇങ്ങനെ പോകാന്‍.... സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴിയിലൂടെ ഒരു ഡ്രൈവ് ആകാം. അതും ജീപ്പില്‍ മാത്രം.


പിന്നെ കല്ലു പാകിയ വഴിയിലൂടെ. ഞങ്ങള്‍ പിന്നെയും ജീപ്പില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങി. ബാക്കിയുള്ളവര്‍ ജീപ്പില്‍ മലമുകളിലേയ്ക്ക് പോയി.


മലയിറങ്ങി വരുന്ന ഞങ്ങളുടെ ജീപ്പ്. പിന്നിലായി വയര്‍ലസ്സ് സ്റ്റേഷന്‍ കാണാം.


ഇപ്പോള്‍ ഞങ്ങള്‍ ഇലവീഴാപൂഞ്ചിറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്, ഏകദേശം 3200 അടി മുകളില്‍. താഴെയായി മലങ്കര ഡാം കാണാം.


വയര്‍ലസ്സ് സ്റ്റേഷനുമപ്പുറത്തെ മലയുടെ അപ്പുറത്തെ വശത്തായി ഒരു ഗുഹയും ക്ഷേത്രവും കുളവും ഉള്ളതായി അവര്‍ പറഞ്ഞു. കുഞ്ഞളിയനെയും കൂട്ടി അതുവഴിയൊരു യാത്ര അസാധ്യമായതിനാല്‍ അടുത്തൊരു അവധിക്കാലത്തേയ്ക്ക് ആ യാത്ര മാറ്റി വച്ചു. പിന്നെയും മഞ്ഞ് താഴ്വരയില്‍ വ്യാപിക്കാന്‍ തുടങ്ങി. കാഴ്ചകള്‍ അവ്യക്തമാകാന്‍ തുടങ്ങി. വീശിയടിക്കുന്ന മഞ്ഞുകാറ്റില്‍ എല്ലാവരും തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.


ഈ വഴികള്‍ നടന്നിറങ്ങാന്‍ തന്നെ ഞാനും അവളും തീരുമാനിച്ചു. അവരെല്ലാം ജീപ്പില്‍ അടിവാരത്തേക്കു പോയി. ഞങ്ങളെത്തുംവരേയ്ക്കും അവര്‍ അവിടെ ഉണ്ടാകും.


വൈകാതെ തന്നെ രാത്രിയാകും. കാറ്റും തണുപ്പും ഏറിവരുന്നു. ഈ വഴികളിലൂടെ ഇങ്ങനെയൊക്കെ നടന്നുപോ‍കാന്‍ ഇനിയും ഞങ്ങള്‍ വരും. നിങ്ങളും ഒരുനാള്‍ ഇവിടേയ്ക്ക് വരണം, തണുത്ത മഞ്ഞ് കാറ്റും ഏറ്റ് പുല്‍നാമ്പുകളെ ചവിട്ടി മെതിച്ച് നടക്കാന്‍, ചിലപ്പോള്‍ അന്നൊക്കെ ഈ വഴികളില്‍ ഞങ്ങളും ഉണ്ടാകും....

Tuesday 7 April 2009

ത്രിവേണി സംഗമം - കന്യാകുമാരി

മൂന്ന് കടലുകളുടെ (ബംഗാള്‍ ഉള്‍ക്കടല്‍, ഇന്‍ഡ്യന്‍ മഹാസമുദ്രം, അറബിക്കടല്‍) സംഗമഭൂമിയാണ് കന്യാകുമാരി. ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഈ ത്രിവേണി സംഗമത്തിലേയ്ക്ക് അങ്ങനെ ഒരു നാള്‍ ഞങ്ങളും പോയി.

അനന്തവിക്ടോറിയാ മാര്‍ത്താണ്ഡം കനാലിന്റെ തീരത്തെ നിരപ്പായ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വലതു വശത്ത് അറബിക്കടല്‍ അല്പം അകലെയായി കാണാമായിരുന്നു. ഇത് കനാല്‍.


അവിടെ നിന്നും ഉടമുള്ളുകള്‍ തണലേകുന്ന റോഡിലൂടെ സഞ്ചരിച്ച് ദേശീയപാതയിലേയ്ക്ക്.


വെള്ള താമരപ്പൂക്കള്‍ വിടരുന്ന ഒരുപാട് കുളങ്ങള്‍ക്കരികിലൂടെ.


അങ്ങനെ ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നു. തീരം തിരക്കില്‍ ആയിരുന്നു. പോക്കുവെയില്‍ മണ്ഡപത്തിലേയ്ക്ക് പതിയെ വീഴുന്നുണ്ടായിരുന്നു. സുഖമുള്ള ഇളം ചൂട് കാറ്റ് ഞങ്ങളെ തൊട്ട് കടന്നുപോയി.

പലതരം ശംഖുകളും പവിഴപ്പുറ്റുകളും വില്‍ക്കുന്നവര്‍, കാക്കാത്തികളും അവരുടെ തത്തകളും, ചിത്രങ്ങള്‍ എടുത്ത് തരുന്നവര്‍, ആഹാരസാധനങ്ങള്‍ വില്‍ക്കുന്നവര്‍, കുതിരക്കാര്‍ ഒക്കെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവരെ ഒഴിവാക്കി മുന്നോട്ട് പോയി. എന്നാല്‍ ചിത്രങ്ങള്‍ എടുത്തു തരാനായി പുറകെ കൂടുന്നവര്‍ ഒരു ശല്യം തന്നെയാണ്.


കരയില്‍ നിന്നും ഏകദേശം 400 മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. പുതിയതായി നിര്‍മ്മിച്ച തിരുവള്ളുവര്‍ പ്രതിമ വിവേകാനന്ദപ്പാറയുടെ ഗാംഭീര്യത്തെ പിന്നിലാക്കുന്ന തരത്തില്‍ നില്‍ക്കുന്നു.


ഒരാള്‍ക്ക് 20 രൂപ കൊടുത്താല്‍ ബോട്ടിനുള്ള ടിക്കറ്റ് കിട്ടും. കടലിലെ തിരകളെ വകഞ്ഞു മാറ്റി വല്ലാത്ത കുലുക്കത്തോടെ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ഭഗവതി എന്ന ബോട്ട് വിവേകാനന്ദപ്പാറയിലേയ്ക്ക്.


പാറയില്‍ എത്തിയാല്‍ മണ്ഡപത്തില്‍ കയറാന്‍ 10 രൂപ ടിക്കറ്റ് എടുക്കണം.

1970-ല്‍ ആണ് ഇവിടെ ഈ കാണുന്ന മണ്ഡപം നിര്‍മ്മിക്കുന്നത്. 1892 ഡിസംബര്‍ 25, 26, 27 തിയതികളില്‍ സ്വാമി വിവേകാനന്ദന്‍ ഈ പാറയില്‍ ഇരുന്ന് ധ്യാനിച്ചുവെന്ന് പറയപ്പെടുന്നു. ദേവി കുമാരിയുടെ പാദസ്പര്‍ശമേറ്റ പുണ്യമായ പാറ ആയതിനാല്‍ ഈ പാറ ശ്രീപാദ പാറ എന്നും അറിയപ്പെടുന്നു.

ഈ സ്മാരകത്തിന് വിവേകാനന്ദ മണ്ഡപം എന്നും ശ്രീപാദമണ്ഡപം എന്നും രണ്ട് ഭാഗങ്ങള്‍ ഉണ്ട്.

ചിത്രത്തില്‍ കാണുന്നത് വിവേകാനന്ദ മണ്ഡപം. ഇതിനകത്തായി സ്വാമി വിവേകാനന്ദന്റെ പ്രതിമയും ധ്യാനമുറിയും ഉണ്ട്.

ഈ ചിത്രം അന്നത്തെ അവസാന സന്ദര്‍ശകനും പുറത്തിറങ്ങി വാതില്‍ അടച്ചതിനുശേഷം എടുത്തത്.


ആ വൈകുന്നേരം ആകാശത്ത് ചന്ദ്രനുദിച്ചപ്പോള്‍.


മണ്ഡപത്തിലെ സുന്ദരമായ കൈവരികള്‍. ഈ കൈവരികളില്‍ ചാരി നിന്ന് ത്രിവേണി സംഗമം കാണാന്‍ കഴിയുന്നത് ഭാഗ്യം തന്നെയാണ്.


മണ്ഡപത്തിന്റെ പടിഞ്ഞാറു ഭാഗത്തെ തറയിലായി ദിശ അടയാളപ്പെടുത്തിയിരിക്കുന്നു. തെക്കുകിഴക്ക്-വടക്കുപടിഞ്ഞാറ് ദിശയിലാണ് മണ്ഡപത്തിന്റെ നിര്‍മ്മിതി.


ചിത്രത്തില്‍ കാണുന്നത് ശ്രീപാദ മണ്ഡപം. ഇതിനകത്തായി ഒരു പാദത്തിന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.


ദൂരെ നിന്നും കാണുമ്പോള്‍ വിവേകാനന്ദസ്മാരകവും തിരുവള്ളുവര്‍ പ്രതിമയും സ്ഥിതി ചെയ്യുന്നത് ഒരേ പാറയില്‍ ആണ് എന്ന് തോന്നുമെങ്കിലും അവ സ്ഥിതി ചെയ്യുന്നത് അടുത്തടുത്തുള്ള രണ്ട് പാറകളിലാണ്. അവിടെ നിന്നും ബോട്ടില്‍ കയറി തൊട്ടടുത്ത തിരുവള്ളുവര്‍ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിലേയ്ക്ക്.


ഇത് തിരുവള്ളുവര്‍ പ്രതിമ. 133 അടി ഉയരം ഉണ്ട് ഈ പ്രതിമയ്ക്ക്.


അവിടെ നിന്നും ബോട്ടില്‍ കയറി കരയിലേയ്ക്ക്. ഇത് കടലിലായി കാണുന്ന മറ്റൊരു പാറ. ഈ പാറ മാത്രം ഇന്ന് ഒരു നിര്‍മ്മിതിയും ഇല്ലാതെ കിടക്കുന്നു. ഇവിടെ കടലില്‍ കാണുന്ന എല്ലാ പാറകളിലും എന്തെങ്കിലുമൊക്കെ പണിതുവച്ചിട്ടുണ്ട്. ഈ പാറമേല്‍ എന്താണാവോ ഇനി പണിയാന്‍ പോകുന്നത്. ഞാനും ഒരു ദിവസം അതില്‍ നീന്തിക്കയറും.


ബോട്ട് എന്ന് ആ ശകടത്തില്‍ നിന്നിറങ്ങിയ ആശ്വാസം എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു.

ഇത് കന്യാകുമാരിയിലെ ദേവി കുമാരി അമ്മന്‍ ക്ഷേത്രം. ദേവിയുടെ വിഗ്രഹത്തിലെ മൂക്കില്‍ അണിഞ്ഞിരിക്കുന്ന വജ്രാഭരണത്തിന്റെ തിളക്കം പ്രഭാതങ്ങളില്‍ അകലെ കടലില്‍ നിന്ന് പോലും കാണാന്‍ കഴിയും എന്ന് ഈ ദേശക്കാര്‍ പറയുന്നു.


അപ്പോഴേയ്ക്കും അകലെയായി തീരത്തെ കരിങ്കല്‍ പടവുകളിലൊന്നില്‍ ഒരു വയസ്സായ മനുഷ്യന്‍ ഇരിയ്ക്കുന്നത് അവള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു. അയാളുടെ പക്കല്‍ ഒരു തത്ത ഉണ്ടായിരുന്നു. എന്റെ കയ്യും പിടിച്ച് അവള്‍ അയാളുടെ അരികിലേയ്ക്ക് നടന്നുപോയി. ഇതൊക്കെ തട്ടിപ്പാണെന്നും അവര്‍ക്ക് പോലും അവരുടെ ഭാവി അറിയില്ല എന്നുമൊക്കെ ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു, എന്നാല്‍ അതിനു മുമ്പ് തന്നെ അവള്‍ അവിടെ കുത്തിയിരുന്ന് തത്തയെക്കൊണ്ട് ചീട്ട് എടുപ്പിച്ച് കഴിഞ്ഞിരുന്നു. കിട്ടിയതാകട്ടെ കന്യാകുമാരി ദേവിയുടെ തന്നെ ചിത്രമുള്ള ചീട്ട്. അയാള്‍ തമിഴ കലര്‍ന്ന മലയാളത്തില്‍ ഭാവി പറയാന്‍ തുടങ്ങി. അതിന്റെ ചുരുക്കം ഇങ്ങനെ. “ഈ ചീട്ട് തന്നെ കിട്ടിയ കുട്ടി ഭാഗ്യവതിയാണ്, ദൈവാനുഗ്രഹം കൂടുതലായി ഉണ്ട്, അപാരമായ ക്ഷമയാണ് ദേവിയെപ്പോലെ, പക്ഷെ കോപിച്ചു കഴിഞ്ഞാല്‍ അത് മാറിക്കിട്ടാന്‍ വിഷമം ആണ്, പേരും പെരുമയും ഉള്ളവളായിരിക്കും, ജനിച്ച വീടിനും വന്നുകയറിയ വീടിനും ഐശ്വര്യം ഉണ്ടാക്കുന്നവളായിരിക്കും, ഇനി ജീവിതത്തില്‍ ദുരിതങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല, ഇനിയും 3 മാസത്തില്‍ അവള്‍ കാരണം എന്തോ വലിയ ഭാഗ്യം ഉണ്ടാകും.” ഇതൊക്കെ കേട്ട് അവള്‍ വല്ലാതെ സന്തോഷവതിയായി. ഞാന്‍ അപ്പോള്‍ 10 രൂപ കൂടി നഷ്ടപ്പെട്ട വിഷമത്തില്‍ ആയിരുന്നു.

ഇത് ഇവിടുത്തെ ശ്രീ കാ‍ഞ്ചി കാമകോടി പീഠം.


സുനാമി മെമ്മോറിയല്‍, 2004 ഡിസംബര്‍ 26 ലെ സുനാമിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മയ്ക്കായ്, ഈ ത്രിവേണി സംഗമം കാണാനായി വന്ന് ഒടുവില്‍ ഇവിടെ തന്നെ ഒടുങ്ങിയവരുടെ ഓര്‍മ്മയ്ക്കായ്, മരണത്തിന്റെ തൊട്ടുമുമ്പിലത്തെ നിമിഷങ്ങളില്‍പ്പോലും അപകടശങ്കയൊന്നുമില്ലാതെ ഞങ്ങളെപ്പോലെ അവരും ഈ മണല്പരപ്പിലൂടെ നടന്നിട്ടുണ്ടാവാം.


ഗാന്ധി മണ്ഡപം. ഗാന്ധിയുടെ ചിതാഭ്സ്മം നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് ദര്‍ശനത്തിനു വച്ചിരുന്ന സ്ഥലം.


അപ്പോഴേയ്ക്കും അസ്തമയം ആകാന്‍ തുടങ്ങുകയായിരുന്നു. ഇനി സണ്‍ സെറ്റ് പോയിന്റിലെത്താന്‍ അല്പദൂരം കൂടി.

ഇത് സണ്‍ സെറ്റ് പോയിന്റ് വാച്ച് ടവര്‍.


ഇവിടെ 3 രൂപ ടിക്കറ്റ് വാങണം. തിരക്കില്‍ ടിക്കറ്റും വാങ്ങി ടവര്‍ കയറുമ്പോള്‍ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു.


ഹോ! വിഷമം തോന്നി ഞങ്ങള്‍ക്ക്. ഇനി നാളെ വരെ കാത്തിരിക്കണം ഒരു അസ്തമയം പൂര്‍ണ്ണമായി കാണാന്‍.


ടവറിനു താഴെ പാറയില്‍ വന്നിടിച്ച് ചിതറിപ്പോകുന്ന തിരമാലകള്‍.


ലൈറ്റ് ഹൌസിലെ ദീപം തെളിഞ്ഞപ്പോള്‍.


രാത്രി ആയിക്കഴിഞ്ഞിരുന്നു. വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവര്‍ പ്രതിമയിലും ദീപം തെളിഞ്ഞപ്പോള്‍.


മൂന്നു കടലുകളും സുന്ദരമായ ഈ നിര്‍മ്മിതികളും കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍, അസ്തമന വര്‍ണ്ണ‍ങ്ങള്‍ക്കു താഴെ തെരുവ് വിളക്കുകള്‍ വെളിച്ചം പകരുന്ന തീരദേശ റോഡിലൂടെ ഞങ്ങള്‍ നടന്നു പോയി. ഇനിയും യാത്രകള്‍ തുടരാനായ്.


അപ്പോള്‍ കടലില്‍ നിന്നും തണുത്ത കാറ്റ് കരയിലേയ്ക്ക് പതിയെ വീശുന്നുണ്ടായിരുന്നു.

മുട്ടം കടല്‍ തീരം - കടിയപട്ടണം

അറബിക്കടലിന്റെ തീരത്തായി കടിയപട്ടണത്ത് സ്ഥിതി ചെയ്യുന്ന നിശ്ശബ്ദ സുന്ദരമായ ഒരു കടല്‍ തീരം. നാഷണല്‍ ഹൈവേ 47-ല്‍ തക്കലയില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ തീരദേശ ഗ്രാമത്തില്‍ എത്തിച്ചേരാം.

ഇത് പ്രവേശന കവാടം. ഇതു വഴി അകത്തേയ്ക്ക്. ഞങ്ങള്‍ ഇവിടെ വരുമ്പോഴെല്ലാം മഴയായിരുന്നു. ഇപ്പോഴും മഴ പെയ്ത് തോര്‍ന്നതേ ഉള്ളൂ.


മുന്നോട്ട് നടക്കുമ്പോള്‍ മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ ആകാശത്തിനു താഴെ സുന്ദരമായ കടല്‍ തീരം. വൃത്തിയുള്ള ഇളം തവിട്ട് നിറത്തിലെ മണല്‍ പരപ്പും അതിനപ്പുറം പാറക്കൂട്ടങ്ങളും അവയില്‍ തട്ടി ചിതറി വീഴുന്ന തിരമാലകളും. അഴുക്കിന്റെയോ മാലിന്യത്തിന്റേയോ ഒരു തരി പോലും ഈ തീരത്ത് കാണാന്‍ കഴിയില്ല.


ആരെയും ആകര്‍ഷിക്കാനുള്ള വശ്യത ഈ മണല്‍ പരപ്പിനും തിരമാലകള്‍ക്കും ഉണ്ടെന്നാലും അപകടകാരിയാണ് ഈ തിരമാലകള്‍. കൂട്ടിന് വഴുക്കന്‍ പാറകളും. എല്ലാ വര്‍ഷവും കുറെ ജീവന്‍ ഇവ അപഹരിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഈ വശ്യതയില്‍ മയങ്ങി എല്ലാവരും അവിടേയ്ക്ക് ഇറങ്ങി ചെല്ലാറുണ്ട്. എനിക്കും അവിടെയ്ക്ക് ഇറന്നിചെല്ലണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ അവള്‍ എന്നെ അനുവദിച്ചിരുന്നില്ല.


എത്ര സുന്ദരം ഈ പാറക്കെട്ടുകള്‍. മിനുസം ഏറിയവ. കാലങ്ങളായി കടല്‍കാറ്റും ഏറ്റ് നിശ്ശബ്ദം നില്‍ക്കുന്നു. സമീപത്തെ തീരപ്രദേശങ്ങളായ കുളച്ചലിനെയും തേങ്ങാപട്ടണത്തെയും ഭീമന്‍ സുനാമിത്തിരകള്‍ വിഴുങ്ങിയപ്പോള്‍ ഈ പാറക്കൂട്ടങ്ങളാവണം ഈ കടല്‍ത്തീരത്തെ സംരക്ഷിച്ചത്.


അകലെ പാറക്കൂട്ടങ്ങള്‍ക്കു പിന്നിലേയ്ക്ക് മറയാന്‍ തുടങ്ങുന്ന സൂര്യന്‍. പാറക്കൂട്ടങ്ങള്‍ക്ക് ചുവട്ടിലായി സിമന്റ് ബഞ്ചുകള്‍ നിരത്തിയിരിക്കുന്നു. അസ്തമനവര്‍ണ്ണങ്ങള്‍ക്കു താഴെ ഈ ബഞ്ചുകളിലില്‍ ഇരുന്ന് അകലെ മറയാന്‍ തുടങ്ങുന്ന സൂര്യനെ നോക്കുമ്പോള്‍ ഒരിക്കല്‍ കൂടി അവളുടെ കണ്ണുകളില്‍ ആ വിഷാദഭാവം ഞാന്‍ കണ്ടു. എന്തിനെന്നറിയില്ല, മഴപെയ്യുന്ന എല്ലാ സായാഹ്നങ്ങളിലും അവള്‍ വല്ലാതെ വിഷാദവതിയാകും, പിന്നെ ദൂരേയ്ക്ക് നോക്കി നിശ്ശബ്ദം അങ്ങനെ ഇരിയ്ക്കും.


പാറക്കൂട്ടങ്ങള്‍ക്ക് മുകളിലെ ഈ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ കടലിന്റെയും തീരത്തിന്റെയും വിദൂരദൃശ്യങ്ങള്‍ കാണാന്‍ കഴിയും, കടലില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളും, ചക്രവാളത്തിനരികിലൂടെ പോകുന്ന വള്ളങ്ങളെയും, മീന്‍ പിടിയ്ക്കാന്‍ പോകുന്നവരെയും ഒക്കെ. എന്നാല്‍ ഞങ്ങള്‍ക്ക് എന്നും അടുത്ത് നിന്ന് കടല്‍ കാണാനായിരുന്നു ഇഷ്ടം. അതിനാലാകണം ഈ നാളുകളിലൊന്നും ഞങ്ങള്‍ അവിടെ സമയം ചിലവഴിക്കാറില്ല.


സൂര്യന്‍ പിന്നെയും താണു കൊണ്ടിരുന്നു. പാറക്കൂട്ടങ്ങളിലെ കൈവരികള്‍ കാണുമ്പോള്‍ അടുത്തേയ്ക്ക് പോയി കടല്‍ കാണാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. അപ്രതീക്ഷിതമായി എത്താറുള്ള കൂറ്റന്‍ തിരമാലകള്‍ കൈവരികള്‍ ഭേദിച്ച് പിന്നിലെ പാറയിടുക്കുകളിലേയ്ക്ക് പോകുന്നത് നമ്മെയും കൊണ്ട് തന്നെയാവും. ഈ തിരമാലകളില്‍ അകപ്പെട്ടാല്‍ ജീവഹാനി ഉറപ്പ്.


കടല്‍ തീരത്തിന്റെ ഒരു വിദൂരദൃശ്യം. ഇവിടുത്തെ മനോഹരമായ ഓരോ അസ്തമയവും ഞങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത ഓര്‍മ്മകളായിരുന്നു.


വിശ്രമിക്കാ‍ന്‍ ഇതുപോലെ സുന്ദരമായ ഒരുപാട് മണ്ഡപങ്ങള്‍ ഉണ്ട് ഇവിടെ. ഈ മണ്ഡപങ്ങളിലില്‍ നിശ്ശബ്ദം ഇരുന്ന് ചക്രവാളത്തിനപ്പുറം സൂര്യന്‍ അസ്തമിക്കുന്നത് കാണുക എന്നത് സുന്ദരമായ ഒരു അനുഭവം തന്നെയാണ്.


ഇതൊക്കെ സുന്ദരമായ ചില ഓര്‍മ്മകള്‍ ആണ്. ഒരിക്കലും അവസാനിക്കാത്തവ. ഹൃദയത്തില്‍ അകാരണവും അഗാധവുമായ ഒരു വ്യഥ അവശേഷിപ്പിച്ചുകൊണ്ട് ഒരു അസ്തമയം കൂടി.


പനമരത്തിന്റെ തടികള്‍ കൊണ്ട് മാത്രം ഉണ്ടാക്കിയിരിക്കുന്ന സുന്ദരമായ ഒരു പാലം. ഇതു പോലെ ഇനിയും പാലങ്ങള്‍ ഉണ്ട് ഈ കടല്‍ തീരത്ത്.


ബീച്ചിനരികിലായി ചുവന്ന മണ്ണ് മാത്രം ഉള്ള പ്രദേശം. ചുവന്ന മണ്ണ് ഉള്ള ഇത്രയും വിശാലമായ രണ്ട് പ്രദേശങ്ങള്‍ മാത്രമേ ഭാരതത്തില്‍ ഉള്ളൂ. ഒന്ന് രാജസ്ഥാനിലും മറ്റൊന്ന് ഇവിടെയും. എന്നാല്‍ ഇന്ന് ഇവയൊക്കെ ഇടിച്ചു മാറ്റപ്പെടുന്നു. ഇതും മണ്ണ് ഇടിച്ചു മാറ്റിയ ഒരു ഭാഗം. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍ ആണ് ഇവിടം. അനേകം സിനിമകളുടെ ഗാന രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.


ആകെ ചുവപ്പ് മയം. വന്യമായ സൌന്ദര്യവും ഭീതിജനകമായ നിശ്ശബ്ദതയും. അസ്തമന വര്‍ണങ്ങള്‍ക്കു താഴെ ഈ പ്രദേശം ഏറെ സുന്ദരമായി തോന്നി.


രാത്രിയാകാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍. അകലെ തീരത്ത് ലൈറ്റ് ഹൌസിലെ ദീപം പ്രകാശിക്കാന്‍ തുടങ്ങിയിരുന്നു. 1874-75 കാലഘട്ടത്തിലാണ് ഈ ലൈറ്റ് ഹൌസ് സ്ഥാപിതം ആകുന്നത്. പിന്നീട് 1910 ജനുവരി 1 ന് ആണ് ഇന്നത്തെ ലൈറ്റ് ഹൌസ് സ്ഥാപിക്കുന്നത്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ലൈറ്റ് ഹൌസുകളില്‍ ഒന്നാണ് ഇത്. ഇന്നും അതിനെ അതുപോലെ തന്നെ സംരക്ഷിച്ചു പോരുന്നു.


മഴ പെയ്യുന്ന ചില വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഇവിടെ ഈ കടല്‍ തീരത്ത് ഉണ്ടാകും, ഓര്‍മ്മകളും സ്വപ്നങ്ങളും പങ്കുവച്ച്, പിന്നെ നിശ്സബ്ദരായി അസ്തമയത്തിന്റെ അവസാനവും കണ്ട്, ഒടുവില്‍ ലൈറ്റ് ഹൌസിലെ ദീപം തെളിയുന്നത് വരേയ്ക്കും.

എപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങളും ഇവിടേയ്ക്ക് വരൂ. കടല്‍ കടന്ന് തീരത്ത് എത്തുന്ന കാറ്റ് പനമരങ്ങളെ തഴുകി കടന്നു പോകുന്ന ഇവിടുത്തെ ഗ്രാമവഴികളിലൂടെ ഞങ്ങളുടെയൊപ്പം നടക്കാന്‍.

Monday 24 November 2008

മരുത്വാമല - പൊത്തയടി

ദേശീയപാത 47-ല്‍ കന്യാകുമാരിയ്ക്ക് 5 കിലോമീറ്റര്‍ മുമ്പ് പൊത്തയടി എന്ന ഗ്രാമം. ഇവിടെയാണ് പ്രശസ്തമായ മരുത്വാമല. മരുന്ത് വാഴും മലൈ മലയാളത്തില്‍ മരുത്വാമല. ഇവിടെ ധാരാളം ഔഷധസസ്യങ്ങള്‍ കാണപ്പെടുന്നു.

ഈ ചിത്രത്തിലേത് ദേശീയപാതയില്‍ നിന്നുമുള്ള മരുത്വാമലയുടെ ദൃശ്യം. 900 ലേറെ അടി ഉയരമുണ്ട് ഈ മലയ്ക്ക്.


ലങ്കാപുരിയില്‍ വച്ച് നടന്ന യുദ്ധത്തില്‍ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന രാമലക്ഷ്മണന്മാരുടെയും അനുയായികളുടെയും ജീവന്‍ രക്ഷിക്കാനായി ജാംബവാന്റെ നിര്‍ദ്ദേശപ്രകാരം നാലു സഞ്ജീവനികള്‍ (മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവര്‍ണകരണി എന്നിവ) തേടി ഹനുമാന്‍ ഹിമാലയസാനുക്കളിലെ ഋഷഭാദ്രി മലയിലേയ്ക്ക് (സാജ്ഞീവകാദ്രി, ഉത്തരഖ‍ണ്ഡിലെ ചമോലിയിലെ ദ്രോണപര്‍വ്വതം, ) പോകുകയും, എന്നാല്‍ ഈ ഔഷധസസ്യങ്ങളുടെ പേര് ഓര്‍ക്കാന്‍‍ കഴിയാത്തതിനാല്‍ ഋഷഭാദ്രി മല അടര്‍ത്തിയെടുത്ത് കൈകളില്‍ താങ്ങി ലങ്കാപുരിയിലേയ്ക്ക് പറക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വഴുതി വീണ മലയുടെ ഒരു ഭാഗം ഇന്ന് മരുത്വാമല എന്ന് അറിയപ്പെടുന്നു.

ദേശീയപാതയുടെ ഒരു വശത്തായി വെള്ളത്താമരകള്‍ പൂവിടുന്ന വലിയൊരു കുളം. അതുനുമപ്പുറം ചെറിയ കുന്നുകള്‍.


ഒരു വശത്തായി വിശാലമായ കത്തരി (വയലറ്റ് നിറമുള്ള വഴുതിനങ്ങ) തോട്ടം.


ദേശീയപാതയുടെ അരികിലെ കൂടകള്‍ നെയ്ത് ഉണ്ടാക്കുന്നവരുടെ കുടിലിനടുത്ത് ഇടതു വശത്തെ ചെറിയ റോഡിലൂടെ കനാലിനു കുറുകെ നടന്ന് മറുകരയിലേയ്ക്ക്. ഇപ്പോള്‍ മരുത്വാമലയെ ചുറ്റി പോകുന്ന റോഡിലാണ് നാം. പൌര്‍ണ്ണമി നാളുകളില്‍ ഇവിടെ ഗിരിവലം എന്ന ഒരു ചടങ്ങ് ഉണ്ട്. അതായത് ഈ മലയെ പ്രദക്ഷിണം വയ്ക്കല്‍. അത് ഈ റോഡിലൂടെയാണ്.

വലതു വശത്തായി കൊയ്ത്ത് കഴിഞ്ഞ പാടം.


ഇത് വനം വകുപ്പിന്റെ വക ഒരു അറിയിപ്പ്.


ഇടതു വശത്തായി കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ക്കുമപ്പുറം വേറൊരു മല.


അങ്ങനെ മരുത്വാമലയിലെ ചെറിയ തെരുവിന്റെ അങ്ങേ അറ്റത്തെ ആദ്യത്തെ ആശ്രമം ആയി.


ഇനി ഈ പടികളിലൂടെ പതിയെ മുകളിലേയ്ക്ക്.


അപ്പോള്‍ വലതു വശത്തായി ആദ്യം കാണുന്ന ഹനുമാന്‍ ക്ഷേത്രം.


ഇടത് വശത്തായി നാഗപ്രതിഷ്ഠ.


അല്പം മുകളിലായി ശിവശക്തി ആലയം.


വഴിയോരത്ത് മുനിമാര്‍ തപസ്സ് ചെയ്യുന്ന ഒരു ഗുഹ.


ഇനി ഉടമുള്ളുകള്‍ക്കിടയിലെ ഈ വഴിയിലൂടെ.


ഇനി കുത്തനെയുള്ള ഈ പടികള്‍ കയറണം.


പടികള്‍ കയറി എത്തുന്നത് ഈ ശിവക്ഷേത്രത്തില്‍. ഈ ക്ഷേത്രം ഗുഹയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്നു.


ശിവക്ഷേത്രത്തിന് പിന്നിലെ വഴിയിലൂടെ അടുത്ത ആശ്രമം.


ഇത് ഹനുമാന്‍ ക്ഷേത്രം. പടികള്‍ ഇവിടെ അവസാനിക്കുന്നു.


അവിടെ നിന്നും താഴേയ്ക്ക് നോക്കിയപ്പോള്‍. പാടങ്ങള്‍ക്കുമപ്പുറത്തു കൂടി ഹോണ്‍ മുഴക്കി തീവണ്ടി പാഞ്ഞു പോകുന്നു.


ഇനി മുന്നിലെ ഈ ചെറിയ നീരാഴിയുടെ അടുത്ത് നിന്നും മൂന്ന് വഴികള്‍ ഉണ്ട്. മലമുകളിലേയ്ക്ക്.


ഞങ്ങള്‍ (ശിവ, അരുണ്‍, ആനന്ദ്, അനീഷ്, രാജ് മോന്‍, ശങ്കരന്‍ കുട്ടി) നടന്നത് ഈ വഴിയിലൂടെ.


അപ്പോള്‍ പാറയിടുക്കിലായി വേറൊരു ആശ്രമം. ഒരോ കുഞ്ഞു വഴികളും മുനിമാര്‍ തപസ്സ് ചെയ്യുന്ന ഓരോ ഗുഹകളിലാണ് അവസാനിക്കുന്നത്.


ഇനി കീഴ്ക്കാം തൂക്കായ ഈ മലയിടുക്കിലൂടെ നടന്ന് (സോറി, ഇഴഞ്ഞ്, വലിഞ്ഞ് കയറി) മുകളിലേയ്ക്ക്. എല്ലാവരുടെയും മുതുകില്‍ ബാഗ് ഉണ്ട്. അതിനകത്ത് ഓരോന്നിലും നാലും അഞ്ചും കുപ്പി മിനറല്‍ വാട്ടര്‍. പച്ചക്കറികള്‍, പാത്രങ്ങള്‍, അങ്ങനെ കുറെ സാധനങ്ങള്‍. ഇതെല്ലാം ചുമന്ന് വേണം നടക്കാന്‍.


ഹോ! ഇനിയും മുകളിലേയ്ക്ക്. ഒരോ ചുവട് കയറുമ്പോഴും ബാഗ് പിന്നിലേയ്ക്ക് വലിക്കും. ഇടയ്ക്ക് ബാലന്‍സ് തെറ്റി ഒരു വശത്തേയ്ക്ക് ചരിഞ്ഞ് വീഴും. അടുത്തയാള്‍ സഹായിക്കാല്‍ പോകും. അയാളും വീഴും. പിന്നെ പരിഭവം, പിണക്കം, വഴക്ക് പറയല്‍, അത് അങ്ങനെ പോകും.


ദേ! പിന്നെയും മുകളിലേയ്ക്ക്. ഹോ!


ഒരു വശത്തെ മിനുസമുള്ള പാറക്കെട്ടുകള്‍. അതിന്റെ ഒരു വശത്ത് കൂടി നടന്ന് കയറണം എന്ന് പിന്നെയാ മനസ്സിലായത്.


എതു ഭംഗിയാ ഇവയ്ക്ക്.


ഇനി നിരപ്പായ ഈ വഴിയിലൂടെ അല്പദൂരം.


ഇപ്പോള്‍ ദൂരെ താഴെ വയലേലകള്‍ക്കും അപ്പുറത്ത് അറബിക്കടലിന്റെ തീരത്തായി മണക്കുടിയിലെ ഉപ്പളങ്ങള്‍ കാണാം.


ഇനിയും പാറക്കൂട്ടങ്ങളില്‍ ചവിട്ടി.


അവിടെ നിന്നും ദൂരെ താഴെ വയലേലകള്‍ക്കും അപ്പുറത്ത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് കന്യാകുമാരിയുടെ ദൃശ്യം. ഇവിടെ ഈ മരച്ചുവട്ടില്‍ അല്പം ഇരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആകെ വിയര്‍ത്തു. വല്ലാത്ത ദാഹം. തുണികളൊക്കെ ആകെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഹൃദയമിടിപ്പിന്റെ ശബ്ദം ഉറക്കെ കേള്‍ക്കാം. ശ്വാസം എടുക്കാന്‍ തന്നെ കഷ്ടം തോന്നി. വീണ്ടും നടന്ന് തുടങ്ങി. സമയം വൈകുന്നു. ഇരുട്ട് വീഴുന്നതിന് മുമ്പ് മുകളില്‍ എത്തണം.


അങ്ങനെ പാറകള്‍ കൊണ്ടുള്ള ഒരു കവാടം എത്തി. ആശ്വാസം ആയി എല്ലാവര്‍ക്കും. അങ്ങനെ ഞങ്ങള്‍ മുകളില്‍ എത്തി എന്ന് കരുതി. ഹോ! ഇല്ല. അഞ്ച് നെടുവീര്‍പ്പുകള്‍.


ചെമ്മണ്‍പാത പിന്നെയും അടുത്ത മലയിലേയ്ക്ക് അങ്ങനെ നീണ്ടു പോകുന്നു.


പിന്നെ ഒരു ഇറക്കം.


ഇപ്പോള്‍ കുറച്ച് മുകളിലായി ഒരു കൊടി നാട്ടിയിരിക്കുന്നത് കാണാം. ദേ! എത്തിപ്പോയ്.


അങ്ങനെ ഞങ്ങള്‍ മരുത്വാമലയിലെ എറ്റവും ഉയര്‍ന്ന ഭാഗത്ത് എത്തി. ഇത് മലമുകളിലെ ഹനുമാന്റെ അമ്പലം.


അറബിക്കടലിന്റെ തീരത്തായി സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുകയായിരുന്നു.


പതിയെ പതിയെ അത് താഴാന്‍ തുടങ്ങി.


ഇവിടെ നിന്നും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ എന്നിമ വ്യക്തമായി കാണാം.


കിഴക്ക് ഭാഗത്തായി താഴ്വര നിറയെ കാറ്റാടിയന്ത്രങ്ങള്‍.


ഇവിടെ ഒരു ഗുഹയുണ്ടെന്ന് കേട്ട അറിവ് ഉണ്ട്. ഇനി രാത്രി തങ്ങാന്‍ അത് കണ്ടു പിടിച്ചേ മതിയാകൂ. ഒടുവില്‍ ഞങ്ങള്‍ അത് കണ്ടെത്തി. അസ്തമയ സൂര്യന്റെ ഇളം മഞ്ഞ പ്രകാശം അവിടേയ്ക്ക് വീഴുന്നുണ്ടായിരുന്നു. ആ പാറയിടുക്കിലൂടെ കഷ്ടപ്പെട്ട് ഉള്ളിലേയ്ക്ക്.


ഇവിടെ നിന്നും പതിയെ ഇഴഞ്ഞ് ഇറങ്ങണം. വല്ലാതെ ഇടുങ്ങിയ വഴി.


ഇവിടെ എത്തുമ്പോള്‍ ആകെയുള്ള ധൈര്യവും നഷ്ടമാകും. അത്രയ്ക്ക് കഷ്ടിച്ച് ഒരാള്‍ക്ക് ഇരുന്ന് ഇഴഞ്ഞ് മാത്രം പോകാം അതിലേ.


ഇവിടെ നിന്നും മുകളിലേയ്ക്ക് നോക്കിയപ്പോള്‍.


ഇവിടെയെത്തുമ്പോള്‍ അതിലും കഷ്ടം.


പിന്നെ ഒരു ചാട്ടം താഴേയ്ക്ക്. അവിടെ ഒരു ചെറിയ മുറി ആരോ പണികഴിപ്പിച്ചിരിക്കുന്നു.


മുറിയുടെ അരികിലെ പാറയില്‍ കൊത്തിയ ചിത്രം.


ആ മുറിയൊക്കെ അടിച്ച് വൃത്തിയാക്കി ബാഗും പാത്രങ്ങളും ഒക്കെ അതിനകത്ത് വച്ചു. പിന്നെ അല്പസമയം അവിടെ തറയില്‍ ഇരുന്നു. തണുത്ത കാറ്റില്‍ എല്ലാവരും ഉറങ്ങിപ്പോയി. പിന്നീട് എപ്പോഴോ ഞാന്‍ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ സമയം രാത്രി ആകുക ആയിരുന്നു. എല്ലാവരെയും ഉണര്‍ത്തി. ഞങ്ങള്‍ ആ മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ചു. അരണ്ട വെളിച്ചം.


ഹനുമാന് വിളക്ക് കത്തിയ്ക്കണം എന്ന് തോന്നി. പിന്നെയും പാറക്കെട്ടുകളിലൂടെ വലിഞ്ഞു കയറി. മുകളില്‍ എത്തിയപ്പോള്‍ വീശിയടിച്ച് പോകുന്ന തണുത്ത കാറ്റ്. അപ്പോള്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്ത് ചന്ദ്ര ബിംബം ഉയര്‍ന്നു വന്നിട്ടുണ്ടായിരുന്നു.


ഇത് അറബിക്കടലിന്റെ ഭാഗം. ദൂരെയായി കുളച്ചലിലെ ലൈറ്റ് ഹൌസ് കാണാം.


അങ്ങനെ ഒരിക്കല്‍ കൂടി ഹനുമാന്റെ മുന്നിലെത്തി ദീപം തെളിയിച്ചു. അതിനു ശേഷം അതിനു മുന്നിലെ പാറക്കൂട്ടങ്ങളില്‍ നടന്നു കയറി. ഇവിടെ ആകാശം നോക്കി ഇരിക്കാന്‍ എന്തു രസമാണെന്നോ.


തിരികെ ആ പാറയിടുക്കകളിലൂടെ ഇഴഞ്ഞ് ഇറങ്ങി മുറിയിലേയ്ക്ക്. അവിടെ രാജ് മോന്‍ അപ്പോള്‍ പച്ചക്കറി കഷണങ്ങള്‍ ആക്കാന്‍ തുടങ്ങിയിരുന്നു. ഞാനും അരുണും ശങ്കരന്‍ കുട്ടിയും പിന്നെയും പാറമുകളിലേയ്ക്ക് വലിഞ്ഞു കയറി വിറക് പെറുക്കാന്‍. രാത്രി മരത്തില്‍ നിന്നും വിറക് ഒടിച്ചെടുക്കാന്‍ തന്നെ നല്ല രസം.


അനീഷ് പാറക്കഷ്ണങ്ങള്‍ കൂടി അടുപ്പ് ഉണ്ടാക്കി. അങ്ങനെ ആദ്യം ചായ. അതിനൊപ്പം വട, അച്ചപ്പം, ചിപ്സ്, പിന്നെയും എതൊക്കെയോ. ഇതൊക്കെ അരുണ്‍ സംഘടിപ്പിച്ചതാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ഒത്തുചേരല്‍.

ചായയ്ക്ക് ശേഷം മരച്ചീനി തോല്‍ കളഞ്ഞ കഷണങ്ങളാക്കി അടുപ്പിലേയ്ക്ക്. വെജിറ്റബിള്‍ കറി ഉണ്ടാക്കിയത് വെജിറ്റബിള്‍ പായസം ആയി മാറി.


ഇനിയെന്താ എന്ന് ആലോചിക്കുമ്പോള്‍ ശങ്കരന്‍ കുട്ടി ചെറിയ ഉള്ളികള്‍ കഷണങ്ങളാക്കി മുളകുപൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് ചതച്ച് രസകരമായ പുതിയ ഒരു കറി ഉണ്ടാക്കി. എന്തു രുചിയാ അതിന്. അങ്ങനെ അത്താഴം. എനിക്ക് ഇത്രേം മതി.


പിന്നെയും പാ‍റയിടുക്കില്‍ പുതിയ വഴി കണ്ടു പിടിക്കനുള്ള ശ്രമത്തില്‍ ഞങ്ങളുടെ മുറിയുടെ കുറച്ച് മുകളില്‍ നിന്നും മന്ത്രോച്ചാരണം കേട്ട് അവിടേയ്ക്ക് പോയി. അവിടെ പാറയുടെ അടിയിലായി ഒരു മുറിയില്‍ തപസ്സ് ചെയ്യുന്ന ഒരാള്‍.


ഒടുവില്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മലമുകളില്‍ നിന്നുള്ള പ്രഭാതവും സ്വപ്നം കണ്ട്.

രാവിലെ അനീഷ് ഉണര്‍ന്ന് എല്ലാവരെയും ഉണര്‍ത്തി. പുറത്ത് പ്രഭാതം പതിയെ വിടരുന്നുണ്ടായിരുന്നു. വീണ്ടും പാറയിടുക്കിലൂടെ വലിഞ്ഞു കയറി മുകളിലേയ്ക്ക്.


മുന്നിലെ ചെറിയൊരു മലയുടെ അപ്പുരത്തായി അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി ഉദിച്ചുയരാന്‍ കാത്ത് സൂര്യന്‍.


പിന്നെ പതിയെ ഉയര്‍ന്ന് ഉയര്‍ന്ന്.


എതു ഭംഗിയാ ഇതു കാണാന്‍.


ഇപ്പോള്‍ സോ നൈസ്.


പ്രഭാതത്തിലെ ആദ്യരശ്മികള്‍ ഹനുമാന്റെ പ്രതിഷ്ഠയില്‍ വീഴുന്നുണ്ടായിരുന്നു.


ഇത് അടുത്ത പാറയില്‍ കൊത്തി വച്ചിരിക്കുന്ന ഒരു ഹനുമാന്‍.


മലഞ്ചരിവിലേയ്ക്ക് പതിയെ വെളിച്ചം വീഴാന്‍ തുടങ്ങി.


മലയുടെ അപ്പുറത്ത് അപ്പോള്‍ നിഴല്‍ ആയിരുന്നു. ആ ചരിവിലൂടെ അല്പദൂരം മുന്നോട്ട് പോയി. താഴെ കീഴ്ക്കാം തൂക്കായ കൊക്ക. കാറ്റ് വല്ലാതെ വീശുന്നു. എന്നാലും പതിയെ നടന്ന് അപ്പുറത്തെത്തി.


അകലെ മലനിരകള്‍. പിന്നെ ഒരിക്കല്‍ കൂടി തിരികെ പാറയിടുക്കിലൂടെ ഇഴഞ്ഞിറങ്ങി മുറിയിലേയ്ക്ക്.


മുറിയിലെ ജനാലയിലൂടെ താഴവര.


മുറിയ്ക്ക് പുറത്ത് ഇറങ്ങിയാല്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴ്വര.


ഇത് ദേശീയപാതയുടെ അരികിലായി ആദ്യം കണ്ട അതെ കുളം.


പെട്ടെന്ന് വല്ലാതൊരു മുഴക്കം കേട്ട് ഞങ്ങള്‍ നടുങ്ങി. താഴെ പാറ പൊട്ടിക്കുന്നു.


രാത്രി മുഴുവന്‍ ഞങ്ങളുടെ ഇടയിലൂടെ പാറി നടന്ന് ഒടുവില്‍ ചിറക് തളര്‍ന്ന് ....പാവം....


പിന്നെ ഞങ്ങള്‍ മലയിറങ്ങി.

എന്റെ കൂട്ടുകാരോടൊപ്പം ഇതുപോലൊരു യാത്ര ഇനി എന്നാ എന്ന് അറിയില്ല. എന്നാലും ഈ ഓര്‍മ്മകള്‍ അതൊക്കെ എന്നും ഉണ്ടാവും എന്റെയൊപ്പം.

ക്ലബ് എഫ്. എം. - ബിഗ് റേസ്

ഒക്റ്റോബര്‍ 19, 2008, ഞായറാഴ്ച ക്ലബ് എഫ്. എം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബിഗ് റേസില്‍ പങ്കെടുത്തപ്പോഴാണ് ഇവരൊക്കെ എങ്ങനെയാ മറ്റുള്ളവരെ പറ്റിയ്ക്കുന്നതെന്ന് മനസ്സിലായത്. അവരുടെ ഒരു ക്ലബ്ബി കൂടി ആയ എനിക്ക് ഇത് വിഷമകരം ആയ കാര്യം. ഇനി തുടര്‍ന്ന് വായിക്കൂ.


ഒക്റ്റോബര്‍ 13-ആം തിയതി ക്ലബ് എഫ്.എം. ല്‍ നിന്നും എനിക്ക് കിട്ടിയ ഒരു ഇ-മെയില്‍ ഇവിടെ വായിക്കൂ.

From: Club FM 94.3 <ഇവിടുത്തെ അവരുടെ ഇ-മെയില്‍ ഐഡി ഞാന്‍ റിമൂവ് ചെയ്യുന്നു>
Date: Mon, Oct 13, 2008 at 2:56 PM
Subject: Hi
To: sivaoncall@gmail.com


Hi siva

Thank you so much for being a clubby... and for your support.

We are sorry for not writing to you for so long. We had to take a
little time in putting up the four FM Stations and also our website.

Now we are ready with lot of exciting stuff that you would really
love.

Check out the latest fun downloads; it’s a select collection of all
the fun that is happening on your radio station. Check Out

Love from all of us

-Team Club FM

അന്ന് വൈകുന്നേരം ഇനിയും ഒരു ഇ-മെയില്‍. അത് ഇവിടെ.

From: Club FM 94.3 <ഇവിടുത്തെ അവരുടെ ഇ-മെയില്‍ ഐഡി ഞാന്‍ റിമൂവ് ചെയ്യുന്നു>
Date: Mon, Oct 13, 2008 at 5:44 PM
Subject: Big Race Coming Your Way
To: sivaoncall@gmail.com


Hi siva

Are you there in Kerala these days? We have an exciting contest; we
thought we will let you know.

Big Race

Long ago... sea- pirates were the biggest treasure hunters. Here
comes your way... an exciting treasure hunt … the BIG RACE, brought
to you by Club FM 94.3 and the BIG TV DTH Services from Reliance
Communications.

This is your chance to win a BIG ENTERTAINMENT CATCH with some smart
moves in few hours of a single day. The BIG prize is the ultimate
entertainment pack… of an LCD TV, HOME THEATRE and what else... a
BIG TV DTH subscription. Entertainment can't get any bigger than this.

Get registered and you could be invited to participate in the
treasure hunt happening at Trivandrum, Cochin, Thrissur and Kannur.

So rush... Get ready for the BIG Race

October 19th 2008- Trivandrum

October 26th 2008- Thrissur, Kannur and at Cochin

For registration please click - (ഇവിടുത്തെ ലിങ്ക് ഞാന്‍ റിമൂവ് ചെയ്യുന്നു)

-Team Club FM

അങ്ങനെ ഞാന്‍ അവരുടെ വെബ്സൈറ്റില്‍ പോയി. അവിടെ പേര് രജിസ്റ്റര്‍ ചെയ്തു. അവരുടെ മൊബൈല്‍ നമ്പറില്‍ വിളിയ്ക്കുകയും ചെയ്തു. അപ്പോള്‍ അവിടെ നേരില്‍ പോയി രജിസ്റ്റര്‍ ചെയ്യണം എന്ന് മറുപടി. അങ്ങനെ ഞാനും അരുണും കൂടി വഞ്ചിയൂരിലെ ക്ലബ് എഫ്.എം ന്റെ ഓഫീസില്‍ പോയി.

40 കിലോമീറ്റര്‍ വേഗതയിലേ വാഹനം ഓടിക്കാവൂ. ട്രാഫിക് സിഗ്നലുകള്‍ കൃത്യമായി പാലിക്കണം. ഇങ്ങനെ കുറെ നിര്‍ദ്ദേശങ്ങള്‍ തന്നു. ആകെ 50 പേരെ മാത്രമേ തിരഞ്ഞെടുക്കകയുള്ളുവെന്നും.

അങ്ങനെ ഒക്റ്റോബര്‍ 18-ന് വൈകുന്നേരം ഒരു ഫോണ്‍ കാള്‍. “താങ്കളെയും തിരഞ്ഞെടുത്തിരിക്കുന്നു. നാളെ രാവിലെ 9 മണിയ്ക് ക്ലബ് എഫ്. എം. ന്റെ ഓഫീസില്‍ എത്തിച്ചേരണം. ബെസ്റ്റ് ഓഫ് ലക്ക്.” എനിക്ക് ഏറെ സന്തോഷം തോന്നി.

അങ്ങനെ ഞായര്‍ രാവിലെ ഞാനും അരുണും രാവിലെ 8.45-ന് അവിടെ എത്തി. കുറെ ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്. നാല് കപ്പിള്‍സും ഉണ്ടായിരുന്നു.

പിന്നെ ചെസ്റ്റ് നമ്പര്‍ തന്നു. അതിനു ശേഷം കുറെ നിര്‍ദ്ദേശങ്ങള്‍. സ്പീഡ് ലിമിറ്റ്, ട്രാഫിക് സിഗ്നല്‍, പിന്നെ ഇതൊക്കെ തെറ്റിക്കുന്നവരെയൊക്കെ എലിമിനേറ്റ് ചെയ്യുമെന്നും ഒക്കെ. വൈകുന്നേരം 4 മണി വരെയാണ് സമയം. അവസാനം ഒരു പ്രതിജ്ഞയും ചെയ്യിച്ചു. കുറെ സദാചാരങ്ങള്‍ ആയിരുന്നു പ്രതിജ്ഞയുടെ ഉള്ളടക്കം.

അങ്ങനെ 9.30 ആയപ്പോള്‍ വെളുത്ത് തടിച്ച ഒരു ചേച്ചി വന്ന് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞു. ആ ചേച്ചിയുടെ ശരീര വലിപ്പം കണ്ടപ്പോള്‍ മനസ്സിലായി “ക്ലബ് എഫ്. എം. ടണ്‍ കണക്കിന് ഫണ്‍.”

ഇത് ട്രഷര്‍ ഹണ്ട് മാത്രമാണെന്നും ഇതിനെ ഒരു റേസ് ആയി കാണരുതെന്നും, 40 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് പാലിക്കണം എന്നുമൊക്കെ ആ ചേച്ചി ഓര്‍മ്മപ്പെടുത്തി. ഓരോ ചെക്ക് പോയിന്റിലും എത്തിയാല്‍ മാത്രം പോരാ, ക്ലൂ തരേണ്ട അയാളെ കണ്ടു പിടിയ്ക്കുകയും വേണമെന്നും ചേച്ചി വലിയ വായ തുറന്ന് പറഞ്ഞു.

അങ്ങനെ ആദ്യത്തെ ക്ലൂ അടങ്ങിയ കവര്‍ കിട്ടി. അപ്പോള്‍ സമയം 9.50 ആയിക്കഴിഞ്ഞിരുന്നു. ഗേയ്റ്റിനു പുറത്തു വന്നതിനുശേഷം മാത്രമേ അത് തൂറക്കാവൂ. അങ്ങനെ സിഗ്നല്‍ കിട്ടി. എല്ലാവരും കുതിച്ചു ഗേയ്റ്റിനു പുറത്തേയ്ക്ക്.

ക്ലൂ - 1

[You can find me at the institute where classical forms of art are taught. The name of the institute starts with 'N.' I am near to the Central Jail. I can see a sanitary shop in front of me.

ക്ലാസിക്കല്‍ നൃത്തം പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമാണ് ഞാന്‍... എന്റെ പേര് ‘ന’ യില്‍ തുടങ്ങുന്നു. എനിക്ക് അടുത്ത് തന്നെ സെന്‍‌ട്രല്‍ ജയിലും ഒരു സാനിട്ടറി കടയും കാണാം.]

ഇത്രയും ആയപ്പോള്‍ അരുണിന് മനസ്സിലായി അത് ‘നൂപുര‘ തന്നെയാ എന്ന്. പിന്നെ അതിവേഗം സ്റ്റാച്യൂ, ബേക്കറി ജങ്ക്ഷന്‍, വഴുതക്കാട്, ജഗതി, പൂജപ്പുര വഴി അവിടേയ്ക്ക്.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 14-ആമത് ഫിനിഷ് ചെയ്തു.

അവിടെ എത്തിയപ്പോള്‍ അടുത്ത ക്ലൂ ഇഷ്യൂ ചെയ്യേണ്ട ആളോ അവിടെ എത്തിയിട്ടില്ല. 5 മിനിട്ട് ആയപ്പോള്‍ അയാള്‍ വന്നു. അപ്പോഴേയ്ക്കും മത്സരത്തില്‍ പങ്കെടുത്ത 50 ടീമും എത്തിക്കഴിഞ്ഞിരുന്നു.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 2

[If you sit where I sit, then you will see a traffic round about in front of you, On your right you see a road that leads you to Eanjackal. On your left you see the road to techno park and a tiles shop. If you travel some distance from here you will reach the airport.

ഞാന്‍ ഇരിക്കുന്നിടതാണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍ ഒരു ട്രാഫിക് റൌണ്ട് അപ് നിങ്ങളുടെ മുമ്പില്‍ കാണാം.
നിങ്ങളുടെ ഇടതു വശത്ത് ഒരു ടൈല്‍‌സ് ഷോപ്പും ടെക്നോ പാര്‍ക്കിലേയ്ക്കുള്ള റോഡും കാണാം. നിങ്ങളുടെ വലതു വശത്ത് ഈഞ്ചക്കലേയ്ക്കുള്ള റോഡ് കാണാം. ഇവിടെ നിന്നും കുറച്ച് ദൂരം പോയാല്‍ വിമാന താവളത്തില്‍ എത്താം.]

സുപരിചിതം ഈ സ്ഥലം. തിരികെ ജഗതി, വഴുതക്കാട് , ബേക്കറി ജങ്ക്ഷന്‍, പാളയം അണ്ടര്‍ പാസ്സേജ് , ജനറല്‍ ഹോസ്പിറ്റല്‍, പേട്ട, വഴി ഈഞ്ചയ്ക്കല്‍. അവിടുത്തെ ഒരു എസ്.റ്റി.ഡി ബൂത്തില്‍ അയാളെ കണ്ടു.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 8-ആമത് ഫിനിഷ് ചെയ്തു.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 3

[I am a multi star hotel and I am very close to the central railway station. My name starts with 'C.'

ഞാനൊരു മല്‍ട്ടി സ്റ്റാര്‍ ഹോട്ടല്‍ ആണ്.
ഞാന്‍ സെന്‍‌ട്രല്‍ റെയില്‍‌വേ സ്റ്റേഷന്റെ തൊട്ടടുത്ത് ആണ്. എന്റെ പേര് ‘ക’ യില്‍ തുടങ്ങുന്നു.]

ഒരു ഐഡിയയും ഇല്ല. ആകെ അറിയാവുന്ന ഹോട്ടലുകള്‍ സില്‍‌വര്‍ സാന്‍ഡും പിന്നെ ചൈത്രവും. ആദ്യം ശ്രീജിത്തിനെ വിളിച്ചു. നോ രക്ഷ. പിന്നെ രാജേഷ്. അവനും അറിയില്ല. പിന്നെ ആലോചിച്ചപ്പോള്‍ കീര്‍ത്തി ഹോട്ടല്‍ ഓര്‍മ്മവന്നു. അവിടെ ആദ്യം ഫിനിഷ് ചെയ്ത സന്തോഷത്തില്‍ കയറിച്ചെന്നപ്പോള്‍ മനസ്സിലായി അവിടെയല്ല എന്ന്. പിന്നെ ഒരു പ്രദക്ഷിണം റെയില്‍‌വേസ്റ്റേഷന്‍ പരിസരം. ആര്‍ക്കും അറിയില്ല. ഭിക്ഷക്കാരോടും ഓട്ടോറിക്ഷാക്കാരോടും ഒക്കെ ചോദിച്ചു. നോക്കിയപ്പോള്‍ എല്ലാ പാര്‍ട്ടിസിപ്പന്റ്സും പരക്കം പായുന്നു. അപ്പോഴാ വെങ്കിടേഷ് എന്നെ വിളിയ്ക്കുന്നത്. അവനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു മാഞ്ഞാലിക്കുളം റോഡിലാകും ഇങ്ങനെ ഒരു ഹോട്ടല്‍ ഉണ്ടാകുക എന്ന്. പിന്നെ അവിടേയ്ക്ക്. അവിടെ കിട്ടി ഹോട്ടല്‍ ക്ലാസ്സിക് അവന്യൂ (Classic Avenue). അവിടെ ഞങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിച്ചു.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 22-ആമത് ഫിനിഷ് ചെയ്തു.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 4

[Placed within 6 Km radius from where you stand now; you find me at 'Vidyanagar.'

നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്തു നിന്നും 6 കിലോ മീറ്റര്‍ ചുറ്റളവില്‍ ‘വിദ്യാനഗറില്‍‘ എന്നെ കണ്ടെത്തൂ.
കൂടെ ഒരു ചിത്രവും.

ചിത്രത്തില്‍ LOLLY POPS എന്ന ഒരു റസ്റ്റോറന്റ്.]


ഇപ്പോള്‍ എനിക്കു മതിയായി. ഈ വലിയ നഗരത്തിന്റെ 6 കിലോ മീറ്റര്‍ ചുറ്റളവില്‍ വിദ്യാ നഗര്‍ എവിടെ തപ്പാന്‍. അവിടെ LOLLY POPS എന്നൊരു റസ്റ്റോറന്റും.

ഇവിടെ നിന്നും ട്രഷര്‍ ഹണ്ട് ഒരു റേസ് ആയി മാറുന്നത് ഞങ്ങള്‍ കണ്ടു.

ആരോടാ ചോദിക്കാന്‍. സിറ്റിയില്‍ ഞാന്‍ അറിയുന്ന രാജേഷിനും ശ്രീജിത്തിനും ഒരു സ്ഥലവും വ്യക്തമയി അറിയില്ല. പിന്നെ ആകെ ഒരു പ്രദക്ഷിണം. അങ്ങനെ ഒരിക്കല്‍ കൂടി ബേക്കറി ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഒരു വര്‍ക്ക്‍ഷോപ്പില്‍ ചോദിച്ചു. അയാള്‍ പറഞ്ഞു തൈക്കാട് കമ്മിഷണര്‍ ഓഫീസിനടുത്താ വിദ്യാനഗര്‍ എന്ന്. നേരെ അവിടേയ്ക്ക്. അവിടെ ഒരു കുഞ്ഞു റോഡില്‍ വിദ്യാനഗര്‍ എന്ന് ബോര്‍ഡ്. അവിടെ ഇങ്ങനെ ഒരു റസ്റ്റോറന്റിനെ പറ്റി ആര്‍ക്കും അറിയില്ല.

ആകെ വീടുകള്‍ മാത്രം. അവിടെ ഒരു റസ്റ്റാറന്റ് ഉണ്ടെന്ന് സങ്കല്പിക്കാന്‍ തന്നെ പ്രയാസം. അങ്ങനെ ഒരു വീടില്‍ കയറി അവിടെ നിന്ന ആളിനോട് ചോദിച്ചു, “ഈ LOLLY POPS എന്ന റസ്റ്റോറന്റ് എവിടെയാ? മറുപടി ഉടനെ അതും തിരോന്തരം ഭാഷയില്‍, “അത് പിള്ളെ ഈ LOLLY POPS നിങ്ങള് പറയണത് റസ്റ്റാറന്റ് അല്ലല്ല്, അത് കമ്പില് കൊരുത്ത ഒരു മുട്ടായീരെ പേരല്ല്.”

ഹോ തൃപ്തിയായി. അവിടെ നിന്നും മെയില്‍ റോഡിലേയ്ക്ക്. അപ്പോള്‍ ബാക്കി പാര്‍ട്ടിസിപ്പന്റ്സും എത്തിക്കഴിഞ്ഞു. അങ്ങനെ തൈക്കാട്, മേട്ടുക്കട, വെള്ളയമ്പലം, നന്തന്‍‌കോട്, മ്യൂസിയം ഒക്കെ പല തവണ ചുറ്റി. കുറെ പേരെ ഫോണ്‍ ചെയ്തു ചോദിച്ചു. ആര്‍ക്കും അറിയില്ല. അവസാനം ശ്രീദേവി ചേച്ചിയെ ഫോണ്‍ ചെയ്തു. ശ്രീദേവിചേച്ചിയെ കുറെ തവണ ഫോണ്‍ ചെയ്തു. പാവം ചേച്ചി. എങ്ങനെയെങ്കിലുമൊക്കെ തിരക്കി കുറെ കാര്യങ്ങള്‍ പറഞ്ഞു തരും. അപ്പോള്‍ കരമനയിലും കിഴക്കേക്കോട്ടയിലെ ബ്രാഹ്മിണ്‍സ് കോളനിയിലും വിദ്യാനഗര്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. കരമനയിലും കിഴക്കേക്കോട്ടയിലും ആകെ തിരഞ്ഞു. വല്ലാതെ തളര്‍ന്നു. ഈ നഗരത്തില്‍ ആകെ നാല് വിദ്യാനഗറുകള്‍ ഉണ്ടെന്ന് മനസ്സിലായി.

അപ്പോഴേയ്ക്കും സമയം 1.45 ആയി കഴിഞ്ഞിരുന്നു. 2 മണിക്കൂര്‍ ഈ സ്ഥലം മാത്രം തിരയാന്‍. മറ്റു പാര്‍ട്ടിസിപ്പന്റ്സിനെ ഒന്നും കാണാനുമില്ല. ഇവിടെ മതിയാക്കിയാലോ എന്ന് ആലോചിക്കുമ്പോള്‍ അതാ വരുന്നു ടീച്ചറിന്റെ ഫോണ്‍ കാള്‍. മാര്‍ ഇവാനിയോസ് കാമ്പസിന്റെ പുതിയാ പേരാ (2 ദിവസം മുമ്പ് മാത്രം ഇട്ട പേര്) ഈ വിദ്യാനഗര്‍. പിന്നെ പാളയം, പട്ടം, കേശവദാസപുരം വഴി നാലാഞ്ചിറയിലെ മാര്‍ ഇവാനിയസിലേയ്ക്ക്. അതിന് എതിര്‍ വശത്തായി കണ്ടു LOLLY POPS. അവിടെ നിന്നും കുടിയ്ക്കാന്‍ ഒരു ബോട്ടില്‍ വെള്ളം ഫ്രീയായി കിട്ടി.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 30-ആമത് ഫിനിഷ് ചെയ്തു.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 5

[Find me at the place where people come down to see the sun n and and where the "Mermaid" sits.

ജനക്കൂട്ടം മണലില്‍ നടക്കാനും അസ്തമയ സൂര്യനെ കാണാനും എത്തുന്ന സ്ഥലത്ത് എന്നെ കണ്ടെത്തൂ. എവിടെയാണ് പ്രശസ്തമായ മെര്‍മൈഡ് ഉള്ളത്.]

ശംഖുമുഖത്തെ പാര്‍ക്കിലെ മത്സ്യകന്യകയാണെന്ന് മനസ്സിലായി. തിരികെ പട്ടം, പാറ്റൂര്‍, ഈഞ്ചയ്ക്കല്‍, വിമാനത്താവളം വഴി മത്സ്യകന്യകയുടെ അടുത്തേയ്ക്ക്. അതിനരികില്‍ അയാളെ കണ്ടു.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 29-ആമത് ഫിനിഷ് ചെയ്തു.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 6

[A=1 B=2 C=3 D=4 E=5 F=6 G=7 H=8 I=9 J=10 K=11 L=12 M=13 N=14 O=15 P=16 Q=17 R=18 S=19 T=20 U=21 V=22 W=23 X=24 Y=25 Z=26 2, 9, 7, 2, 1, 26, 1, 1, 18 Pick the text values from the table given above to fill the blank boxes to get the clues.

രണ്ടാമത് കൊടുത്തിരിക്കുന്ന പട്ടികയിലെ അക്കങ്ങള്‍ക്ക് സമമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആദ്യം കൊടുത്തിരിക്കുന്ന കോളത്തില്‍ നിന്നും എടുത്തെഴുതുക..അപ്പോള്‍ ലഭിക്കുന്ന ക്ലൂ അനുസരിക്കുക.]


കിട്ടിപ്പോയി "BIG BAZAAR."

പിന്നെ ഈഞ്ചയ്ക്കല്‍, പേട്ട, പാറ്റൂര്‍, വഞ്ചിയൂര്‍, ഓവര്‍ ബ്രിഡ്ജ് വഴി ബിഗ് ബാസറിലേയ്ക്ക്. ആകെ നാല് ഫ്ലോര്‍. എവിടെയെന്നാ തപ്പുക. അയാളെ എവിടെയാ കണ്ടെത്തുക. എല്ലാ നിലയിലും കറങ്ങി. ഒട്ടു മിക്കവരോടും ചോദിച്ചു. പല പ്രാവശ്യം എല്ലാ നിലകളും കയറിയിറങ്ങി. പിന്നൊരിക്കല്‍ താഴെ എത്തിയപ്പോള്‍ ഞാന്‍ ഒരാളെ കണ്ടു. ഞാന്‍ കുറെ നേരമായി അയാളെ കാണുന്നുണ്ടായിരുന്നു. ട്രോളിയില്‍ കുറെ സാധനങ്ങള്‍ നിറച്ച് അതും തള്ളി വെറുതെ നടക്കുന്നു. അയാള്‍ ഒന്നും ഷോപ്പ് ചെയ്യുന്നുമില്ല. കണ്ണട വച്ച ഒരാള്‍. ഞാന്‍ ഓടി അയാളുടെ അടുത്തേയ്ക്ക്. യെസ് അത് അയാള്‍ തന്നെ.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റിലും 29-ആം സ്ഥാനം നിലനിറുത്തി.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 7

[1=L 2=A 3=S 4=A 5=F 6=M 7=Q 8=A 9=C 10=R 11=T 12=A 13=U 14=N 15=R 16=K 17=N Jumble the letters and fill the blank boxes with even numbered alphabets and find the place. Jumble some of the remaining odd numbered alphabets to identify this famous store.

ഇരട്ട സംഖ്യകള്‍ക്ക് അടിയില്‍ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിക്കുഴച്ച് ക്ലൂ കണ്ട് പിടിയ്ക്കുക.
ബാക്കിയുള്ള ഒറ്റ സംഖ്യകളില്‍ നിന്നും കൂട്ടിക്കുഴച്ച് ഈ പ്രശസ്ത സ്താപനത്തിന്റെ പേര് കണ്ടു പിടിയ്ക്കുക.]

സ്ഥലം KARAMANA ആണെന്നും സ്ഥപനം QRS ആണെന്നും മനസ്സിലായി.

ചെന്തിട്ട വഴി കരമനയിലേയ്ക്ക് അതിവേഗം പോയി.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 35-ആമത് ഫിനിഷ് ചെയ്തു.

അവിടെ നിന്നും അടുത്ത ക്ലൂ കളക്റ്റ് ചെയ്തു.

ക്ലൂ - 8

[ഒരു പേപ്പറില്‍ അടുത്ത് അടുത്തായി രണ്ട് ചിത്രം. ഒന്ന് മീശയൊക്കെയുള്ള ഒരാള്‍. തലയില്‍ ഒരു കെട്ടും ഉണ്ട്. തൊട്ടടുത്ത് ഒരു പാര്‍ക്ക് ബഞ്ചിന്റെ ചിത്രം.]

ചിത്രത്തിലെ ആളെ മനസ്സിലായില്ല. ആ ബഞ്ചുകള്‍ക്ക് നാപ്പിയര്‍ മ്യൂസിയത്തിലെ ബഞ്ചുകളോട് സാമ്യം തോന്നി. പൂജപ്പുര, വെള്ളയമ്പലം വഴി മ്യൂസിയം പാര്‍ക്കിലെ നാപ്പിയര്‍ മ്യൂസിയത്തിലേയ്ക്ക് പോയി. അവിടെ മ്യൂസിയത്തിലെ ആള്‍ക്കാരോട് ചോദിച്ചു. അവിടെ ഇങ്ങനെ ഒരു ചിത്രം ഇല്ല എന്ന് അവര്‍ പറഞ്ഞു. പുറത്തിറങ്ങി അതു വഴി നടന്നു പോയ മുതിര്‍ന്ന നല്ല വ്യക്തിത്തം തോന്നുന്ന ഒരാളെ ഈ ചിത്രം കാണിച്ചു. ഉടനെ മറുപടി കിട്ടി, “ഇത് ഏതോ പ്രശസ്ത വ്യക്തിയുടേതാ, ഇയാള്‍ക്ക് ചരിത്രത്തില്‍ ഏതോ വലിയ സ്ഥാനം ഉണ്ട്. തലയില്‍ കെട്ട് ഉണ്ടല്ലോ. മുഖത്ത് നല്ല ഗൌരവവും. ഹ ഹ! സംശയം വേണ്ടാ, ഇത് അയാള്‍ തന്നെ, ചട്ടമ്പി സ്വാമി.” എനിക്കു മതിയായി.

വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ തിരക്കി. ആര്‍ക്കും അറിയില്ല. അവിടെ ഒരാളോട് ഇവിടെ വല്ല പാര്‍ക്കും ഉണ്ടോ എന്ന് തിരക്കി. മറുപടി കിട്ടി, “ഉണ്ടല്ലോ.” ഞങ്ങള്‍ക്ക് ആശ്വാസം ആയി. ഞങ്ങള്‍ ചോദിച്ചു “എവിടെയാ.” അപ്പോഴും വന്നു മറുപടി, “ഇവിടെ കുറച്ചു ദൂരെയാ, കഴക്കൂട്ടത്തിനടുത്ത്, ടെക്നോ‌പാര്‍ക്ക്.” ഞങ്ങള്‍ക്ക് വല്ലാതെ ചിരി വന്നു. ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍.

പിന്നെയും ശ്രീദേവിച്ചേച്ചിയെ വിളിച്ചു. അത് ഗാന്ധിജിയുടെ പഴയകാല ചിത്രമാണെന്ന് എനിക്ക് സംശയമാണെന്നും പറഞ്ഞു. അപ്പോള്‍ ചേച്ചി പറഞ്ഞു സംഗീത കോളേജിനടുത്ത് ഗാന്ധി സ്മാരകത്തില്‍ പോയാല്‍ അവിടെ തിരയാം. മാത്രമല്ല ചിലപ്പോള്‍ ഈ സ്ഥലം അതായിരിക്കാം എന്ന്. നേരെ അവിടേയ്ക്ക്. അവിടെ കാവല്‍ക്കാരന്‍ ഉറപ്പിച്ച് പറഞ്ഞു, “ഇത് ഗാന്ധിജിയുടെ ചിത്രം തന്നെയാ. ഇവിടെ ആ ചിത്രം ഉണ്ട്. എന്നാല്‍ അതുപോലെ ബഞ്ച് ഇല്ല.”

പിന്നെ കുറെ ആലോചിച്ചു. ഗാന്ധിജിയും പാര്‍ക്ക് ബഞ്ചും. ഹോ മനസ്സിലായി ഗാന്ധി പാര്‍ക്ക്, കിഴക്കേക്കോട്ട. പിന്നെ ഒരു കുതിയ്ക്കല്‍. സ്മയം 3.15. ഇനി 45 മിനിട്ട് മാത്രം. 2 മിനിട്ടിനകം ഗാന്ധി പാര്‍ക്ക്. അവിടെ എത്തിയപ്പോള്‍ എല്ലാവരും തിരയുന്നു. ഞങ്ങളു കൂടി അവരൊപ്പം. അവിടെ എല്ലാവരിലും അയാളെ തിരഞ്ഞു, ആ ക്ലൂ മനുഷ്യനെ. അപ്പോള്‍ അരുണിന് ഒരു ഐഡിയാ, ഇതാണല്ലോ അവസാന ക്ലൂ, അപ്പോള്‍ ഇവിടെ എന്തെങ്കിലും ഒളിപ്പിച്ച് വച്ചിരിക്കുകയാവാം. അങ്ങനെ എല്ലാ ചെടികളുടെയും ചുവടും മരമുകളിലും ഒക്കെ ഞങ്ങള്‍ തിരഞ്ഞു. അവസാനം ഒരു മൂലയിലെ ബാഗ് കണ്ടു. ഞാനും അരുണും പതുങ്ങി അവിടെ ചെന്ന് ആ ബാഗ് തുറന്നു. അതിനകത്ത് കുറെ മുഷിഞ്ഞ വൃത്തിയില്ലാത്ത തുണികള്‍. പെട്ടെന്ന് ഒരു ഭിക്ഷക്കാരന്‍ അവിടേയ്ക്ക് ഓടി വന്നു. ഞങ്ങളെ കണ്ട് അയാള്‍, “ രാവിലെ ഒരുങ്ങി ഇറങ്ങിക്കോളും വേഷവും കെട്ടി.” ഹോ! ആകെ ചമ്മി.

ഇനി 10 മിനിട്ട്. അങ്ങനെ നില്‍ക്കുമ്പോള്‍ അവിടെ ഇരുന്ന ഒരു ചേച്ചി ഞങ്ങള്‍ക്ക് ഒരാളെ കാണിച്ചു തന്നു. യെസ്, അതെ അയാള്‍.

അവിടെ ഞങ്ങള്‍ ആ ചെക്ക് പോയിന്റില്‍ 6-ആമത് ഫിനിഷ് ചെയ്തു.

അവിടെ നിന്നും കിട്ടി ഒരു കുറിപ്പ്....

Done a great job!

Prize is almost in your hand now!

Everything was fine with you in your childhood!

In your childhood you did so many mischief and mistakes

As a teenager you learned from your mistakes

In your youth all the fortunes and god's blessing was with you

You got the result of that too...

Now its time for you to be "the wise old man"

Sure the end will be sweet - as the old childhood days!

Remember being old is equal to being child

So be a child again!

"Om Poornamatha poornamitham poornadh!

Poornamudhashyathe poornasya poornamathaya

Poormevashishyathe....!

On shanthi shanthi shanthihi.........."

Good luck!!

അങ്ങനെ ഒരിക്കല്‍ കൂടി ഈ കുറിപ്പുമായി കുതിച്ചു ക്ലബ് എഫ്. എം. ന്റെ വഞ്ചിയൂരിലെ ഓഫീസിലേയ്ക്ക്.

അവിടെ എത്തിയപ്പോഴാ ശരിക്കും റേസും റിയാലിറ്റി ഷോയും. 4 മണി ആയപ്പോഴേയ്ക്കും ആകെ 50-ല്‍ 40 പാര്‍ട്ടിസിപ്പന്റ്സും എത്തിച്ചേര്‍ന്നു. ആകെ ബഹളം. പ്രൈസ് അനൌണ്‍‌സ് ചെയ്യാന്‍ സമ്മതിക്കുന്നില്ല. അനൌണ്‍സ് ചെയ്യാന്‍ വന്നവന്റെ അമ്മയെയും അച്ഛനെയും തെറിപറയുന്ന പാര്‍ട്ടിസിപ്പന്റ്സ്. റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ടി.വി. ചാനുലുകാരന്‍ അമ്പരന്നു നില്‍ക്കുന്നു.

ബാക്കി പാര്‍ട്ടിസിപ്പന്റ്സ് ക്ലബ് എഫ്. എം. കാരോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു.

1. സ്പീഡ് ലിമിറ്റ് /ട്രാഫിക് റൂള്‍സ് എവിടെ പോയി? ഇതൊക്കെ പാലിച്ചവരുടെ കാര്യം എങ്ങനെ?

2. ഒന്നാമത്തെ ചെക്ക് പോയിന്റില്‍ ക്ലൂ തരുന്ന അയാള്‍ എത്താന്‍ വൈകിയത് എന്തിനാ?

3. വിദ്യാനഗറില്‍ ഒരാള്‍ മാത്രം എങ്ങനെ വളരെ നേരത്തെ എത്തി. അയാള്‍ മാത്രം എങ്ങനെ 10 മിനിട്ടിനകം തമ്പാനൂരിലെ മാഞ്ഞാലിക്കുളം റോഡില്‍ നിന്നും നാലാഞ്ചിറയിലെ വിദ്യാനഗറില്‍ എത്തി?

4. ബിഗ് ബാസാറില്‍ ആദ്യം എത്തിയവര്‍ക്ക് അതു ഞാനല്ല എന്ന് പറഞ്ഞ് ക്ലൂ നിഷേധിച്ച ആള്‍ എന്തിനാ 45 മിനിട്ട് വൈകി അവര്‍ക്ക് ക്ലൂ നല്‍കിയത്?

5. ഗാന്ധി പാര്‍ക്കില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ എത്തിയവര്‍ പാര്‍ക്ക് മൊത്തം അന്വേഷിച്ചിട്ടും അവിടെ ഇങ്ങനെ ഒരാളെ കാണാന്‍ കഴിഞ്ഞില്ല. അവസാനം 3.40 ന് ഒരാള്‍ അവിടെ പ്രത്യക്ഷപ്പെടുന്നു. അയാളും ആദ്യം വന്നവര്‍ക്ക് ക്ലൂ നിഷേധിക്കുന്നു. പിന്നെ അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ മറവില്‍ ഒരാള്‍ക്ക് ക്ലൂ കൈമാറുന്നു. അതിനുശേഷം മറ്റുള്ളവര്‍ക്ക് ക്ലൂ നല്‍കുന്നു. എന്തിനാ ആദ്യം നല്‍കാത്തതെന്ന ചോദ്യത്തിന്, ഇത് കോപ്പിയാക്കി കിട്ടാന്‍ വൈകിപ്പോയി എന്ന മറുപടി. ഇത് എന്തിനാ?

6. ട്രഷര്‍ ഹണ്ട് ഒരു റേസ് ആയി മാറിയിട്ടും എലിമിനേഷന്‍ നടത്താത്തത് എന്തിനാ?

പിന്നെയാ ഞങ്ങള്‍ക്ക് ഈ റേസിനകത്തെ റിയാലിറ്റി ഷോ മനസ്സിലാകുന്നത്.

അതായത് ആര് ഒന്നാമത് ഫിനിഷ് ചെയ്യണം എന്ന് മത്സരത്തിന് മുമ്പ് തന്നെ അവര്‍ (ക്ലബ് എഫ്.എം) തീരുമാനിച്ചിരുന്നു.

AXN ചാനലിലെ ട്രഷര്‍ ഹണ്ടു പോലൊക്കെ ഒരെണ്ണം പ്രതീക്ഷിച്ച് ഇതില്‍ പങ്കെടുത്ത ഞങ്ങള്‍ക്കും നിരാശ ആയി. ആകെ ആശ്വാസം 6-ആമത് ഫിനിഷ് ചെയ്യാന്‍ പറ്റിയത് മാത്രം. പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. പെയ്തിറങ്ങുന്ന മഴയിലൂടെ തിരികെ ഗ്രാമത്തിലേയ്ക്ക്.

ഇപ്പോള്‍ നിങ്ങള്‍ക്കും ചിലതൊക്കെ മനസ്സിലായി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

“ഇനി ഒക്റ്റോബര്‍ 26-ആം തിയതി ത്രിശ്ശൂരും കണ്ണൂരും കൊച്ചിയിലുമൊക്കെ മണ്ടന്മാരാകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുമല്ലോ.”

നന്ദി ശ്രീദേവി ചേച്ചിയ്ക്ക്.

സസ്നേഹം,

ശിവ.

Sunday 12 October 2008

പഴമുതിര്‍ ചോലൈ - ഡിന്‍ഡിഗല്‍

തമിഴ്നാടിലെ ഡിന്‍ഡിഗലില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഒരു സുന്ദര വനഭൂമി/മലമ്പ്രദേശം ആണ് പഴമുതിര്‍ ചോലൈ.

മധുരയില്‍ നിന്നും സംസ്ഥാനപാത 72-ലൂടെ 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഴമുതിര്‍ ചോലൈയുടെ അടിവാരത്ത് എത്തിച്ചേരാം. ഇവിടെയാണ് അഴഗര്‍ കോവില്‍. ഇവിടെ മഹാവിഷ്ണുവിനെ കല്ലഴഗര്‍ എന്ന പേരില്‍ പ്രതിഷ്ഠിച്ച് ആരാധിച്ച് പോരുന്നു.


പഴമുതിര്‍ ചോലൈയിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത് അഴഗര്‍ കോവില്‍ ദര്‍ശനത്തിനു ശേഷമാണ്.

ഈ ചിത്രത്തിലേത് അഴഗര്‍ കോവിലിലെ ബസ് സ്റ്റാന്റ്. മധുര പെരിയാര്‍ ബസ് സ്റ്റാന്റില്‍ നിന്നും റൂട്ട് നമ്പര്‍ 44 ബസ്സില്‍ കയറിയാല്‍ ഇവിടെ എത്തിച്ചേരാം.

ഒരു വശത്തായി തകര്‍ന്ന് തുടങ്ങിയ തിരുമല നായ്ക്കര്‍ മണ്ടപം. ഇപ്പോള്‍ ഇതിനെ മുള്‍വേലികള്‍ക്കുള്ളിലാക്കി സംരക്ഷിച്ചിരിക്കുന്നു.


ഈ കോട്ടയുടെ ഉള്ളിലായാണ് അഴഗര്‍ കോവില്‍. ഒരു പക്ഷെ ചുറ്റുമുള്ള വനപ്രദേശത്തു നിന്നും സംരക്ഷിക്കാനാവാം ഇങ്ങനെ ഒരു കോട്ട പണിതത്. ഈ കോട്ടയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു പോയിരിക്കുന്നു.


ഇനി കോട്ടയിലെ ഈ വാതിലിലൂടെ അകത്തേയ്ക്ക്. പിന്നിലായി അഴഗര്‍ മല വ്യക്തമായി കാണാം.


ഇത് അഴഗര്‍ കോവിലിനു മുന്നിലെ (കിഴക്ക് ഭാഗം) ഒരു അമ്പലം. ഇവിടെ കറുപ്പ് സ്വാമിയെ പ്രതിഷ്ടിച്ചിരിക്കുന്നു. ഇതിലൂടെയാണ് പിന്നിലെ അഴഗര്‍ കോവിലില്‍ പോകേണ്ടത്. കല്ലഴഗരുടെ കാവല്‍ ഭടനാണ് കറുപ്പ് സ്വാമി. ആടി മാസത്തിലെ 9 ദിവസങ്ങള്‍ മാത്രമേ ഈ വാതില്‍ തുറക്കുകയുളൂ. ഇതൊഴികെയുള്ള ദിവസങ്ങളില്‍ ഇതിന് അരികിലെ വഴിയിലൂടെ അഴഗര്‍ കോവിലിലേയ്ക്ക് പോകാം.


ഇത് അഴഗര്‍ കോവില്‍. മഹാവിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് ഈ അമ്പലം.


ഇനി പതിയെ പഴമുതിര്‍ ചോലൈയിലേയ്ക്ക്. അഴഗര്‍ കോവിലിലെ വടക്കു ഭാഗത്തെ കോട്ട വാതിലിലൂടെ പുറത്ത് ഇറങ്ങിയാല്‍ വനത്തിലൂടെ നടക്കാം. വാഹനത്തില്‍ പോകാന്‍ ബസ് സ്റ്റാന്റില്‍ തിരികെ വന്ന് അവിടെ നിന്നും വാഹനത്തില്‍ യാത്ര തുടരാം. ഞാന്‍ നടന്നു പോകാന്‍ തന്നെ തീരുമാനിച്ചു.


ഞാന്‍ കോട്ട വാതിലിലെ പടികള്‍ കയറി. ഹോ! തണുത്ത കാറ്റ്. പൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന ഇലകള്‍. മരക്കൊമ്പുകളില്‍ നിശ്ശബ്ദം ഇരിക്കുന്ന കുരങ്ങന്മാര്‍. നോക്കെത്താ ദൂരത്തോളം മഞ്ഞില്‍ കുതിര്‍ന്ന വനമരങ്ങള്‍. പ്രഭാതത്തിന്റെ നിശ്ശബ്ദതയില്‍ എന്റെ മുന്നിലെ ആ വിസ്മയലോകം ഞാന്‍ നോക്കി കാണുകയായിരുന്നു.


വനത്തിലെ സൌഹൃദം. ആരാ ഇവര്‍? ഞാന്‍ അറിയുമോ ഇവരെ? ഏയ്! ഹലോ! നോ രക്ഷ. ഇവന്മാര്‍ മൈന്‍ഡ് ചെയ്യുന്നില്ലല്ലോ! ഇനി മുന്നില്‍ പോയി നോക്കാം.


ഹ ഹ നിങ്ങളായിരുന്നോ. നിങ്ങള്‍ എന്നെ അറിയുമോ. എന്നെ തെല്ലെങ്കിലും മനസ്സിലാകുന്നുവോ നിങ്ങള്‍ക്ക്? ഇല്ല. അങ്ങനെയൊന്നും ആവില്ല. നിങ്ങള്‍ അതൊന്നും ആയിരിക്കില്ല ആലോചിക്കുന്നത്. ഇതൊക്കെ കാണാനായി ഇതു വഴിയൊക്കെ ഒന്ന് നടക്കാനായി എത്ര നാളായി ഞാന്‍ ആഗ്രഹിച്ചിരുന്നെവെന്ന് നിങ്ങള്‍ക്ക് അറിയാമോ?


മുന്നിലായി കുളിക്കാനുള്ള കുളവും അതിനടുത്തായി പഴമയുള്ള കുളിമുറിയും ഒക്കെ കാണാം. ഇനി അതിനു വലതു വശത്തെ വഴിയിലൂടെ മുന്നോട്ട്.


ഇനി ഈ കയറ്റം നടന്നു കയറണം. ഇതുപോലെ വനപാതകളിലൂടെ നടന്നു പോകാന്‍ ഞാന്‍ എന്നും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അകലെ എവിടെയോ ഒരു പക്ഷി ചിറകടിച്ച് പറന്നു പോകുന്ന ശബ്ദം കേള്‍ക്കാം‍. അത് അകന്ന് അകന്ന് പോയി.


ഈ വഴിയിലൂടെയും. ഇപ്പോള്‍ എന്റെ ഷൂസിനടിയില്‍ കല്ലുകള്‍ പതിയെ ഞെരിഞ്ഞ് അമരുന്ന ശബ്ദം മാത്രം.


അനന്തതയിലേയ്ക്ക് നീണ്ടു പോകുന്ന കല്‍പ്പാത. ഇപ്പോള്‍ വനത്തില്‍ എനിക്കു ചുറ്റും എവിടെയൊക്കെയോ ഏതൊക്കെയോ പക്ഷികളുടെ ശബ്ദം കേള്‍ക്കാം.


ഇതിലേ നടക്കുമ്പോള്‍ എനിക്ക് കൂട്ടായി ശലഭങ്ങള്‍ പാറി നടക്കുന്നുണ്ടായിരുന്നു. പിന്നില്‍ മരക്കൊമ്പുകള്‍ ഒടിയുന്ന ശബ്ദം. ഒരു നിമിഷം ശ്രദ്ധിച്ചു. ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല.


ഇനി പതിയെ ഈ മരക്കൊമ്പിനടിയിലൂടെ. ഹോ ഞാന്‍ പറഞ്ഞില്ലേ. നോക്കി വന്നൂടായിരുന്നോ.


ഇപ്പോള്‍ അതിലേ വഴിയുടെ വലതു ഭാഗത്തു കൂടി നൂപുര ഗംഗ (സിലംബരു നദി) ഒച്ചയുണ്ടാക്കിക്കൊണ്ട് ഒഴുകിപ്പോകുന്നത് കാണാം.


ഇനി നൂപര ഗംഗയിലൂടെ കല്ലുകളില്‍ ചവിട്ടി അപ്പുറത്തേയ്ക്ക്.


നൂപുര ഗംഗ.


വേരുകള്‍ കൊണ്ട് പ്രകൃതി കൊത്തിയെടുത്ത ഒരു ശില്പം.


ഇതിലേ നടക്കാന്‍ ലേശം പ്രയാസം തോന്നി. ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു.


വനത്തിലെ പാത അവസാനിച്ചു. ടാറിട്ട റോഡിലൂടെ. പൂമരങ്ങളുടെ തണലിലൂടെ.


വഴിയരികില്‍ കച്ചവടം നടത്തുന്ന ചിന്ന സ്വാമിയും ആനന്ദും. ഇവിടെ മാങ്ങ, ശീമ നെല്ലിക്ക, വെള്ളരിക്കായ എന്നിവ ഉപ്പും മുളകും ചേര്‍ത്ത് വച്ചിരിക്കുന്നു വില്‍ക്കാന്‍. കൈതച്ചക്കയും കഷണങ്ങളാക്കി വച്ചിരിക്കുന്നു.


രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങിയതാവാം. ഇരിക്കുന്നത് കണ്ടില്ലേ കുരങ്ങുകളെപ്പോലെ.


ഇത് പഴമുതിര്‍ ചോലൈയിലെ പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രം. ഈ അമ്പലം സുബ്രഹ്മണ്യന്റെ ആറുപടവീടുകളില്‍ അവസാനത്തേത് ആണ്. അതായത് സുബ്രഹ്മണ്യന്റെ ആറു വ്യത്യസ്ഥ മുഖ രൂപങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന 6 അമ്പലങ്ങളില്‍ അവസാനത്തേത്. ഇവിടെ മുരുക ഭഗവാന്‍ സുബ്രഹ്മണ്യന്റെ ഭാവത്തിലാണ്.


ഇനി മുന്നിലേയ്ക്ക് നടന്നു പോയാല്‍ രാക്കായി അമ്മന്റെ അമ്പലത്തില്‍ എത്തിച്ചേരാം. പാര്‍വ്വതി ദേവിയാണ് രാക്കായി അമ്മന്‍ എന്ന് അറിയപ്പെടുന്നത്.


ഇത് രാക്കായി അമ്മന്‍ ക്ഷേത്രം. പൂര്‍ണ്ണമായും നിബിഡവനത്തിനുള്ളില്‍.


നൂപുര ഗംഗയുടെ ആദ്യതുള്ളികള്‍ ഇവിടെ അമ്പലത്തിനകത്തുകൂടി ഒഴുകിപ്പോകുന്നു. അവിടെ കുളിയ്ക്കാന്‍ ഭക്തരുടെ വല്ലാത്ത തിരക്കാണ് .


ഇവിടം ഒരു ഔഷധ സസ്യ സംരക്ഷണകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇത് അതിന്റെ പ്രവേശന കവാടം. എന്നാല്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നു.


ഇവിടെ അത് വ്യക്തമായി എഴുതിയിരിക്കുന്നു. എന്നാലും എനിക്ക് നൂപുര ഗംഗയുടെ ഉത്ഭവം കാണാന്‍ ആഗ്രഹമാ‍യി. ഞാന്‍ മുന്നിലേയ്ക്ക് നടന്നു പോയി.


ആദ്യം വഴി തീരെ അവ്യക്തം ആയി തോന്നി. ഇതൊന്നും ഒരു യാത്ര അവസാനിപ്പിക്കാനുള്ള കാരണം ആയി തോന്നിയില്ല.


ഒരു വശത്ത് ഒരു മരത്തില്‍ നിറയെ വാവലുകള്‍. ചുറ്റും നോക്കി. വേറെ ആരും ഇല്ല ‍ അവിടെ. എനിക്ക് വല്ലാതെ ഭയം തോന്നി.


ഇപ്പോള്‍ വഴി കുറച്ചു കൂടി വിശാലമായി. ഇതിലേ ആള്‍ക്കാര്‍ ഇതിനു മുമ്പും നടന്നു പോയിട്ടുണ്ടെന്ന് മനസ്സിലായി. ഇപ്പോള്‍ ഇതാ ഞാനും.


എന്നാലും ഇതിലേ കല്ലുകള്‍ ചവിട്ടി നടന്നു പോകാന്‍ ഏറെ കഷ്ടം തോന്നി.


ഈ വേരുകളില്‍ തെന്നി വീഴാതെ.


ചെങ്കുത്തായ ചരുവിലെ വഴികളിലൂടെ. ഇതിലേ സൂക്ഷിച്ച് നടന്നു പോയേ മതിയാവൂ. ഒരു വശം കൊക്കയാണ്.


ഒരു വശത്തെ താഴ്വര.


ഹോ! ഇനിയും നടക്കണം. എന്റെ നൂപുര ഗംഗേ, നീ എവിടെയാ.


ഇവിടെ കുളിര്‍ കാറ്റുണ്ടല്ലോ എനിക്ക് കൂട്ടായി.


ഇപ്പോള്‍ നിരപ്പായ പാത.


പാത ചെറുതായി തുടങ്ങി.


ഒരു സന്തുഷ്ട കുടുംബം. നാം രണ്ട്. നമുക്ക് ഒന്ന്.


ഇത് നൂപുര ഗംഗയുടെ (സിലംബരു നദി) ഉത്ഭവസ്ഥാനം. വെള്ളത്തിന്റെ ഒരു ചെറിയ നനവ് മാത്രം. വെള്ളം പതിയെ തുള്ളികളായി വീഴുന്നുണ്ടായിരുന്നു. പിന്നെ പതിയെ എന്റെ കൈകളിലേയ്ക്ക്. ഇറ്റു വീഴുന്ന വെള്ളം കൈക്കുമ്പിളില്‍ ആക്കി ഒരു കവിള്‍ വെള്ളം കുടിച്ചു.

ത്രിവിക്രമ അവതാരത്തിനു (മഹാവിഷ്ണു വാമനരൂപം പൂണ്ട് മഹാബലിയെ ചവിട്ടി താഴ്ത്തുന്നു പാതാളത്തിലേയ്ക്ക്. അതിനു ശേഷം ബ്രഹ്മാവ് മഹാവിഷ്ണുവിന്റെ പാദങ്ങള്‍ കമണ്ടലുവിലെ വെള്ളം ഉപയോഗിച്ച് കഴുകുന്നു.) ശേഷം ഭഗവാന്‍ വിഷ്ണുവിന്റെ പാദങ്ങള്‍ ഭഗവാന്‍ ബ്രഹ്മാവ് കഴുകുമ്പോള്‍ വിഷ്ണുവിന്റെ ചിലമ്പുകളില്‍ നിന്നും ചില വെള്ളത്തുള്ളികള്‍ ഇവിടെ വീണു എന്ന് കരുതിപ്പോരുന്നു. നൂപുരം, സിലമ്പ് ഇവയുടെ അര്‍ത്ഥം ചിലമ്പ് എന്നാണ്. അങ്ങനെ ഈ നദി നൂപുര ഗംഗയെന്നും അല്ലെങ്കില്‍ സിലംബരു നദിയെന്നും അറിയപ്പെടുന്നു.


പഴമുതിര്‍ ചോലൈയിലെ മലനിരകളെ ഒരു തവണ കൂടി ഞാന്‍ നോക്കി. പിന്നെ പതിയെ തിരികെ നടക്കാന്‍ തുടങ്ങി. “എന്റെ പ്രിയ നൂപുര ഗംഗേ ഞാന്‍ വിട വാങ്ങുന്നു.”

വട്ടക്കോട്ട - അഞ്ചുഗ്രാമം


പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ് എന്ന ഡച്ച് നാവികത്തലവന്റെ മേല്‍നോട്ടത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനും ഇന്‍ഡ്യന്‍ മഹാസമുദ്രത്തിനും തീരത്തായി നിര്‍മ്മിക്കപ്പെട്ട കോട്ടയാണ് വട്ടക്കോട്ട. ബംഗാള്‍ ഉള്‍ക്കടലിനും ഇന്‍ഡ്യന്‍ മഹാസമുദ്രത്തിനും പശ്ചിമഘട്ട മലനിരകള്‍ക്കും ഇടയിലായി ഇത് സ്ഥിതി ചെയ്യുന്നു.


ദേശീയപാത 7-ല്‍ കന്യാകുമാരിയില്‍ നിന്നും തിരുനെല്‍‌വേലി ഭാഗത്തേയ്ക്ക് 7 കിലോമീറ്റര്‍ ദൂരെ അഞ്ചുഗ്രാമം എന്ന സുന്ദരഗ്രാമം. അതിനും 2 കിലോമീറ്റര്‍ മുന്നിലായി നാലു റോഡുകള്‍ ചേരുന്ന ഒരു കവല. അവിടെ നിന്നും കിഴക്കു ഭാഗത്തെ ചെറിയ റോഡിലൂടെ 1.30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.

ഈ ചിത്രത്തില്‍ പശ്ച്ചിമഘട്ടം ആരംഭിക്കുന്ന ഭാഗം കാണാം. ഒരു പര്‍വ്വത നിരയുടെ ആരംഭം കാണാന്‍ കഴിയുന്നത് എന്തുമാത്രം സന്തോഷം തരുന്ന ഒരു കാര്യമാണ്.


കോട്ടയുടെ ഇടുങ്ങിയ വാതിലിലൂടെ അകത്തേയ്ക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ച. ഈ കോട്ടയ്ക്ക് 25 അടി ഉയരവും ചുവരുകള്‍ക്ക് 29 അടി കനവും ഉണ്ട്. ഇവിടെ നിന്നും പത്മനാഭപുരം കൊട്ടാരത്തിലേയ്ക്ക് ഏകദേശം 25 കിലോമീറ്റര്‍ നീളുന്ന ഒരു തുരങ്കം ഉണ്ട്. എന്നാല്‍ വര്‍ഷങ്ങളായി അത് അടയ്ക്കപ്പെട്ടിരിക്കുന്നു.കോട്ടയുടെ ഉള്ളിലെ മൂന്ന് മണ്ഡപങ്ങളില്‍ ആദ്യത്തേത്. തൊട്ടു മുന്നില്‍ ഒരു പനമരവും കാണാം. ഈ കോട്ട പാണ്ട്യരാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.


ഇത് മുന്നിലെ ഏറ്റവും വലിയ മണ്ഡപം. സഞ്ചാരികള്‍ക്കുള്ള വിശ്രമസ്ഥലമാണ് ഇത്.


ഇത് മൂന്നാമത്തെ മണ്ഡപം. 1741 ആഗസ്റ്റ് 10 ന് കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാം‌കൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മ യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ് എന്ന ഡച്ച് നാവികത്തലവനെ യുദ്ധത്തടവുകാരനായി പിടിയ്ക്കുകയായിരുന്നു. അതിനു ശേഷം ആ നാവികത്തലവല്‍ മഹാരാജാവിന്റെ ഏറ്റവും വിശ്വസ്ഥനായ പട്ടാള ജനറല്‍ ആയി മാറി. അതിനു ശേഷം അദ്ദേഹം തിരുവിതാംകൂറിലെ സൈന്യത്തെ നവീകരിച്ചു. ആദ്യമായി തിരുവിതാം‌കൂര്‍ പട്ടാളത്തിന് ‘ലെഫ്റ്റ്’ ‘ റൈറ്റ്’ ഇവ പരിചയപ്പെടുത്തിയത് ഇദ്ദേഹം ആയിരുന്നു. അതും ഈ കോട്ടയില്‍ വച്ച് ആയിരുന്നുവെന്ന് പറയപ്പെടുന്നു. അന്ന് സൈനികര്‍ക്ക് ഈ പദങ്ങള്‍ മനസ്സിലായില്ല. അതിനും വഴി കണ്ടെത്തി. പടയാളികളുടെ ഒരു കാലില്‍ തെങ്ങോലയുടെ ഒരു ഭാഗവും മറ്റേ കാലില്‍ തുണിയുടെ ഒരു കഷണവും വച്ച് കെട്ടി. അങ്ങനെ ‘ലെഫ്റ്റ്’ ‘ റൈറ്റ്’ എന്നത് ‘ഓലക്കാല്‍’ ശീലക്കാല്‍’ എന്ന രീതിയില്‍ പരിശീലിപ്പിച്ചു. [ശീല എന്നാല്‍ തുണി എന്ന് അര്‍ത്ഥം.]


ഇതുപോലെ 21 വേപ്പ് മരങ്ങള്‍ ഉണ്ട് ഇവിടെ. എത്ര കുളിര്‍ പകരുന്നതാണ് വേപ്പ് മരത്തിന്റെ തണല്‍.


ഇത് കോട്ടയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം. വട്ടക്കോട്ട എന്നാണ് പേര് എങ്കിലും ഇതിന്റെ ആകൃതി ചതുരം ആണ്.


അവിടെ നിന്നും ഇടത്തേയ്ക്ക് നോക്കുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി അവസാനിക്കുന്ന ആരുവാമൊഴി ചുരത്തില്‍ വൈദ്യുതി ഉത്പാദിക്കാല്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ കാറ്റാടികള്‍ കാണാം. കാറ്റാടികള്‍ അവസാനിക്കുന്ന കടല്‍ തീരത്തായി കൂടംകുളം ന്യൂക്ലിയാര്‍ റിയാക്ടര്‍ കാണാം.


ഇനി വലത്തേയ്ക്ക് നോക്കിയാല്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ തീരത്തായി കന്യാകുമാരി കാണാം.


കോട്ടയുടെ മുകളില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടല്‍.


കോട്ടയുടെ അകം വശത്തു കൂടി ഒരു വഴി.


ഇനി കോട്ടയുടെ പുറത്ത് ഇറങ്ങി ഇടതു വശത്തെ ഈ വഴിയിലൂടെ കടല്‍ തീരത്തേയ്ക്ക് പോകാം. ഉടമുള്‍ കാടുകള്‍ക്കിടയിലൂടെ പതിയെ നടക്കുക. ഇതിന്റെ മുള്ളുകള്‍ നല്ല മൂര്‍ച്ചയും ബലവും ഉള്ളവയാണ്.


അപ്പോള്‍ കോട്ടയുടെ ദൃശ്യം ഇങ്ങനെ.


ഇനി കടല്‍ തീരത്തേയ്ക്ക്. ഈ ഭാഗം ബംഗാള്‍ ഉള്‍ക്കടലിന്റെ തീരം‍. ഇവിടെ മണലിന് വെള്ള നിറം.


ഇനി കോട്ടയുടെ അരികിലൂടെ ശ്രദ്ധിച്ച് അപ്പുറത്തേയ്ക്ക് നടക്കാം. തിരമാലകളെ സൂക്ഷിക്കുക. അപ്പുറം ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ തീരം. ഇവിടെ മണലിന് നേരിയ കറുത്ത നിറം.


[വട്ടക്കോട്ടയുടെ ദൃശ്യം ഇവിടെ അവസാനിക്കുന്നു. ഇനി ആ ഗ്രാമവഴികളിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയും മുന്നോട്ട്]

ഈ വഴിയിലൂടെ മുന്നോട്ട്.


അല്പം നടന്ന് തിരിഞ്ഞു നോക്കുമ്പോള്‍. എത്ര സുന്ദരം ഈ കാഴ്ച.


ഇവിടെ വഴി അവസാനിക്കുന്നു. ഇനി ഈ മുള്‍‌വേലി ചാടിക്കടക്കുക. മുള്‍‌വേലിയെക്കാള്‍ അപകടകാരി അവിടെയുള്ള ഉടമുള്ളുകളാണ്. അത് ദയവായി ശ്രദ്ധിക്കുക. നിങ്ങളുടെ ഷൂസിനെപ്പോലും തുളച്ചു കയറും. [ EXPERIENCE IS THE BEST TEACHER]


മുള്ളുവേലി ചാടിക്കടന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെയായി കോട്ടയുടെ ദൃശ്യം ഇങ്ങനെ.


മുന്നിലെ കരിമ്പനകാടുകള്‍ക്കിടയിലായി സ്തംഭം പോലെ ഒന്ന് കാണാം. പതിയെ അവിടേയ്ക്ക്.


ഒരു അസ്ഥിത്തറ. ഇവിടെ പനമരങ്ങളുടെ തണലില്‍ രണ്ട് ആത്മാക്കള്‍ വിശ്രമിക്കുന്നു.


കുറെ മുന്നിലേയ്ക്ക് നടന്നപ്പോള്‍ പിന്നെയും ഒരെണ്ണം.


കരിമ്പനകാടുകള്‍ അവസാനിക്കുന്നിടത്ത് തുടങ്ങുന്നു തെങ്ങിന്‍‌തോപ്പുകള്‍.


തെങ്ങിന്‍‌തോപ്പില്‍ നിന്നും മരുന്നുചെടികള്‍ ശേഖരിക്കുന്ന നാട്ടുവൈദ്യന്മാര്‍.


തെങ്ങിന്‍‌തോപ്പുകള്‍ക്കിടയിലും അസ്ഥിത്തറകള്‍.


വേപ്പ്മരങ്ങള്‍ക്കിടയിലും.


പിന്നെയാ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഈ തിണ്ട് നോക്കൂ. ഇതും ഒരു ശവകുടീരം. മണല്‍ കൂട്ടി തിണ്ടാക്കിയിരിക്കുന്നു.


അകലെയായി ഒരു വീട് കാണാം. ഞാന്‍ അവിടേയ്ക്ക് നടന്നു. പനമരങ്ങള്‍ക്കിടയിലെ ആ വീട് നിശ്ശബ്ദം ആയിരുന്നു. അവിടെ ആരും ഇല്ല.


വീടിനടുത്ത് കോട്ടയുടെ വശത്തായി ഒരു ചെറിയ നീരാഴി. അവിടെ വച്ച് ഒരു അമ്മൂമ്മയെ കണ്ടു. അവരോട് പനമരങ്ങളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കി.


ആ വീടിനടുത്തെ പനമരങ്ങളില്‍ നിറയെ പനന്തേങ്ങാ ഉണ്ടായിരുന്നു. പനമരങ്ങള്‍ ആണ്‍‌പനയും പെണ്‍‌പനയും പ്രത്യേകം ഉണ്ട്. ആണ്‍‌പനയില്‍ നിന്ന് അക്കാനി എന്ന മധുരമുള്ള പാനീയം കിട്ടും. [അക്കാനി എടുക്കുന്ന പ്രക്രിയ ഇടുക്കുക എന്ന് അറിയപ്പെടുന്നു.] എന്നാല്‍ പെണ്‍‌പനയില്‍ നിന്നും ആദ്യം അക്കാനി കിട്ടും. അതിനു ശേഷം ഈ കൂമ്പുകള്‍ [പാള എന്നും പറയും] വളര്‍ന്ന് പനന്തേങ്ങാ ആകും. ഇളത് ആയിരിക്കുമ്പോള്‍ പനന്തേങ്ങായുടെ ഉള്ളിലെ നൊങ്ക് നല്ല രുചിയാണ്. പനന്തേങ്ങാ എന്തെങ്കിലും കാരണവശാല്‍ ഇളത് ആയിരിക്കുമ്പോള്‍ അടര്‍ത്ത് എടുക്കാന്‍ കഴിഞ്ഞില്ല എന്നാല്‍ അത് പഴുത്ത് പാകം ആകും. അപ്പോല്‍ ഇതിനെ കഴുകി കീറി മുറിച്ച് ഇഡ്ഡലി ഉണ്ടാക്കുന്ന അതേ പാത്രത്തില്‍ വേവിക്കും. അതിനും നല്ല രുചിയും മണവും ഉണ്ട്. ബാക്കി വരുന്ന അതിനകത്തെ കുരു (സാധാരണ മൂന്ന് കുരു കാണും) തറയില്‍ കുഴിച്ച് ഇടും. കൃത്യം മൂന്ന് മാസം ആകുമ്പോള്‍ അതിനെ കുഴിച്ച് നോക്കും. അപ്പോള്‍ അത് മുളച്ച് തുടങ്ങിയിട്ടുണ്ടാകും. അതിന്റെ തടി ഭാഗം കിഴങ്ങായി ആണ് ആദ്യം വളരുക. അപ്പോള്‍ ഇത് പനങ്കിഴങ്ങ് എന്ന് അറിയപ്പെടും. അതിനെ വേവിച്ച് കഴിക്കാന്‍ നല്ല രുചിയാണ്. [ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ പ്രാദേശികം ആയിരിക്കാം]


അതിനടുത്ത് കൂടി ഒഴുകിപ്പോകുന്ന ഒരു ചെറിയ അരുവി. ഇവിടെ വച്ച് ഒരു മയില്‍ പറന്നു പോകുന്നത് കണ്ട് അതിന്റെ പിന്നാലെ കുറെ ദൂരം പോയി. മുള്‍‌ക്കാടുകള്‍ക്കിടയിലൂടെ മുന്നോട്ട് പോകാന്‍ എനിക്ക് ഏറെ പ്രയാസമായി. മയിലിനെ പിന്നെ കാണാനും കഴിഞ്ഞില്ല.


പിന്നെ അതിനടുത്ത കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ നടന്ന് പ്രധാന റോഡിലേയ്ക്ക്.


ഇപ്പോള്‍ ആരുവാമൊഴി ചുരത്തിലെ കൂറ്റന്‍ കാറ്റാടികള്‍ കുറെ കൂടി വ്യക്തമായി കാണാമായിരുന്നു.


ഒരു കാലത്ത് നാഞ്ചിനാടിന്റെയും [പഴയ തിരുവിതാംകൂറിന്റെ ഈ ഭാഗങ്ങള്‍ ഇങ്ങനെ അറിയപ്പെടുന്നു] കന്യാകുമാരിയെന്ന പവിഴ തീരത്തിന്റെയും സുരക്ഷയ്ക്കായി നിര്‍മ്മിക്കപ്പെട്ട ഈ കോട്ടയെപ്പറ്റി ചരിത്രത്തില്‍ കൂടുതലായി ഒന്നും തന്നെ പറയുന്നില്ല. ചരിത്രത്തിന്റെ വിസ്മൃതിയില്‍ ഈ കോട്ട ഇന്നും ജീവിക്കുന്നു. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യയുടെ കീഴില്‍ ഇതിനെ സംരക്ഷിച്ചു പോരുന്നു.

Sunday 14 September 2008

ചിതറാല്‍ - മലൈകോവില്‍

നാഷണല്‍ ഹൈവേ 47-ല്‍ മാര്‍ത്താണ്ടം ഠൌണില്‍ നിന്നും തിക്കുറിശ്ശി വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാറകള്‍ നിറഞ്ഞ മലമുകളിലെ ചിതറാല്‍ എന്ന ചരിത്രപ്രധാനമായ മലയോരഗ്രാമത്തില്‍ എത്തിച്ചേരാം. ഇവിടെ മലമുകളില്‍ ജൈന സന്യാസിമാരും സന്യാസിനിമാരും താമസിച്ച് പഠനം നടത്തിയിരുന്ന ഒരു ജൈന ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇപ്പോള്‍ ഇത് മലൈകോവില്‍ എന്ന് അറിയപ്പെടുന്നു.


ബി.സി. 298 ല്‍ ചന്ദ്രഗുപ്ത മൌര്യന്‍ (ബി.സി. 321-297) ഭദ്രബാഹുവിനൊപ്പം ശ്രാവണബല്‍‌ഗോളയില്‍ വന്നപ്പോള്‍ അവരുടെ ശിഷ്യന്മാര്‍ ജൈന മതം പ്രചരിപ്പിക്കാന്‍ ഈ ദിശയിലേയ്ക്ക് വരികയും അവര്‍ ഈ പാറകള്‍ നിറഞ്ഞ മലമുകള്‍ ധ്യാനത്തിന് തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നെ ഇവിടെ അവര്‍ കൂട്ടമായി താമസിക്കുകയും ഇവിടം അവരുടെ പ്രധാന പഠനകേന്ദ്രം ആക്കി മാറ്റുകയും ചെയ്തു. എന്നാല്‍ എ. ഡി. 1250 ആകുമ്പോഴേയ്ക്കും ഇവിടം ഹൈന്ദവവല്‍ക്കരിക്കപ്പെടുകയും ഇത് ഒരു ഹൈന്ദവക്ഷേത്രം ആയി മാറുകയും പത്മാവതി ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീട് 1913 ല്‍ തിരുവിതാംകൂറിലെ രാജാവായ ശ്രീ മൂലം തിരുനാള്‍ മഹാരാജാവ് പത്മാവതി ദേവിയെ മാറ്റി പകരം ഭഗവതിയെ കുടിയിരുത്തുകയും ചെയ്തു.

തിരുചരണത്തുമല എന്നതാണ് ഈ സ്ഥലത്തിന്റെ ചരിത്രപരമായ പേര്. അതായത് ചരണന്മാര്‍ താമസിച്ചിരുന്ന സ്ഥലം എന്ന് അര്‍ഥം. ചൂടാമണി നിഘണ്ടു പ്രകാരം ഈ ചരണന്മാര്‍ക്ക് ആകാശത്തോ ഭൂമിയിലോ വെള്ളത്തിലോ എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാനുള്ള സിദ്ധി ഉണ്ട്.

ഈ ചിത്രത്തില്‍ കാണുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ നിര്‍മ്മിച്ച കവാടം. കുറച്ചു കൂടി മുന്നിലേയ്ക്ക് പോയി വാഹനം പാര്‍ക്ക് ചെയ്യാം.

ഇത് അതിലേ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്. ഇതിലെ മിനിമം ചാര്‍ജ് ഇപ്പോഴും 1.50 രൂപ. അതും 4 കിലോമീറ്റര്‍ ഓടുമ്പോള്‍.


ഇനി നടന്നു തുടങ്ങാം കുന്നിന്റെ മുകളിലേയ്ക്ക് ഈ കല്ലു പാകിയ വഴിയിലൂടെ ഏകദേശം 800 മീറ്റര്‍. വശത്തായി ചെടികളും തണല്‍ മരങ്ങളും കശുമാവിന്‍ തോട്ടങ്ങളും ഉണ്ട്.


ഇനിയും മുന്നോട്ട്. എത്ര രസമാ ഈ വഴിയിലൂടെ ഇങ്ങനെ നടക്കാന്‍.
എന്റെ അങ്കിളിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യയില്‍ ആണ് ജോലി. അങ്ങനെയാ ഞാന്‍ ഇവിടെ ആദ്യം വരുന്നത്. അന്ന് ഇവിടം ആകെ കശുമാവിന്റെ കാടായിരുന്നു. ചാരായം വാറ്റുന്നവരുടെ പ്രധാന കേന്ദ്രം. 2005 ലാണ് ഇതിനെ ഒരു സംരക്ഷിത സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ ഏറ്റെടുക്കുന്നത്. ഇവിടുത്തെ ക്ഷേത്രവും ഈ പാറക്കൂട്ടങ്ങളുടെ കുറെ ഭാഗവും ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യയുടെ കീഴിലാണ്. അവര്‍ അതിനെ വേലി കെട്ടി സൂക്ഷിച്ചിരിക്കുന്നു.


ഇനി ഒന്ന് വലത്തേയ്ക്ക് നോക്കൂ. താഴെയായി താമ്രപര്‍ണ്ണി നദി ഒഴുകി പോകുന്നു. അതിന്റെ തീരത്തായി ഒരുപാട് ഇഷ്ടിക കളങ്ങള്‍ ഉണ്ട്. ഇതിന്റെ തീരത്താണ് രണ്ടാമത്തെ ശിവാലയമായ തിക്കുറിശ്ശി മഹാദേവക്ഷേത്രം.


ഇതു നോക്കൂ. പാറ മുറിച്ചു മാറ്റിയിരിക്കുന്നത്. ഈ കഷ്ണങ്ങള്‍ കൊണ്ടാണ് ഈ കല്‍പ്പാത തീര്‍ത്തിരിക്കുന്നത്.


അവിടെ നിന്നും നോക്കുമ്പോള്‍ മൂടിക്കിടക്കുന്ന പശ്ചിമഘട്ടത്തിലെ മലനിരകള്‍ ദൂരെയായി കാണാം. ഈ ദൃശ്യം എനിക്ക് ഏറെ ഇഷ്ടമാണ്.


ഒരു വശത്തായി ഒരു കൂറ്റന്‍ മരം. എന്തു മാത്രം കഥകള്‍ പറയാന്‍ ഉണ്ടാകും ഈ മരമുത്തശ്ശിയ്ക്ക്.


ഒരു മരം ഇലകള്‍ പൊഴിഞ്ഞ് അവശയായി. ഒരിക്കല്‍ ഇലകള്‍ നിവര്‍ത്തി എന്തു ഭംഗിയോടെ നിന്നതാവാം.


ഒറ്റയ്ക്ക് ഒരു പന മരം.



മുന്നിലെ ആ കൂറ്റന്‍ പാറയ്ക്ക് മുന്നില്‍ നിന്നും കുത്തനെ വലത്തേയ്ക്ക് കയറിപ്പോകണം.


അതിനു മുമ്പ് ഇടതു വശത്തെ പാറ മുകളിലെ ഒരു ചെറിയ കുളം. വേനലിലും വെള്ളം ഉണ്ടാകും എന്നതാണ് ഈ പാറമേലുള്ള കുളങ്ങളുടെ പ്രത്യേകത. ഇവിടുത്തെ പാറക്കൂട്ടങ്ങള്‍ ഉറിഞ്ചിപ്പാറ എന്നും അറിയപ്പെടുന്നു. ഉറിഞ്ചുക എന്ന പ്രാ‍ദേശിക വാക്കിന് വലിച്ചു കുടിയ്ക്കുക എന്നാണ് അര്‍ത്ഥം. അതായത് ഈ പാറയില്‍ വായ വച്ച് വലിച്ചാല്‍ വെള്ളം ഊറി വരും എന്ന് ഒരു വിശ്വാസം ഉണ്ട്. അത് ശരിയായിരിക്കാം. കാരണം ഈ പാറകളിലെല്ലാം വെള്ളം കുമിളകള്‍ പൊട്ടി വരുന്നതിന്റെ അടയാളം നിറയെ ഉണ്ട്.


അതിനു വശത്തായി പൊട്ടിയ പാറക്കഷ്ണങ്ങള്‍. ദൂരത്തോളം അത് അങ്ങനെ നിരന്നു കിടക്കുന്നു. ഇതിനിടയില്‍ കാട്ടുമുയലുകള്‍ ഉണ്ട്.



പിന്നെയും ആ വലിയ പാറയുടെ അരികിലൂടെ നടന്നു കയറുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകാവുന്ന തരത്തില്‍ പാറയുടെ വിടവില്‍ ഒരു മരം.


മൂന്ന് കൂറ്റന്‍ പാറകള്‍ അടുക്കി വച്ചിരിക്കുന്നത് നോക്കൂ. ഈ പാറയില്‍ ഒരു യക്ഷിയെ തളച്ച് ഇട്ടിട്ടുണ്ട് എന്ന് അങ്കിള്‍ പറഞ്ഞു. എനിക്ക് പേടിയാ ഇപ്പോള്‍ അതില്‍ ഒന്നു നോക്കാന്‍ പോലും. നിങ്ങളും നോക്കൂ.


ഇപ്പോള്‍ മുകളില്‍ എത്തി എന്നു തന്നെ പറയാം. അവിടെ ഒരു കൂറ്റല്‍ ആല്‍ മരം. പിന്നെ അതിന്റെ ചുവട്ടിലായി കല്ലില്‍ ഉണ്ടാക്കിയ കുറെ ഇരിപ്പിടങ്ങള്‍. ഇതില്‍ വിശ്രമിക്കാം. കയറി വരുന്ന കല്‍പ്പാതയുടെ വശങ്ങളിലും ഉണ്ട് ഇതുപോലുള്ള ഇരിപ്പിടങ്ങള്‍.


അവിടെ നിന്നും നോക്കുമ്പോള്‍ താഴ്വര ഇങ്ങനെ. ഇതില്‍ സൂക്ഷിച്ചു നോക്കൂ. ഒരു മഴവില്ല് കാണാന്‍ കഴിയുന്നുണ്ടോ.


ഇത് ആ വശത്തുള്ള ഒരു കുളം. അപ്പുറം ചെങ്കുത്തായ ഇറക്കമാണ്. അരുണ്‍ അവിടെ ഇറങ്ങിപ്പോയി. താഴെ ഒരു വലിയ നീരുറവ ഉണ്ടെന്ന് അവന്‍ പറഞ്ഞു.


ഇത് ആ പുരാതന ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തെ ഗോപുരം. ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കൂറ്റന്‍ ഗോപുരം ആണ് ഉണ്ടായിരുന്നത്. എന്നാല്‍ 1908 ല്‍ ഉണ്ടായ ഇടിമിന്നലില്‍ അത് തകര്‍ന്നു. ഇത് അതിനുശേഷം നിര്‍മ്മിക്കപ്പെട്ട ഗോപുരം. ഈ ഇടിമിന്നലില്‍ ക്ഷേത്രവും ഇവിടുത്തെ ശിലാലിഖിതങ്ങളും ഏറെക്കുറെ നശിച്ചു പോയി.


ഇത് നോക്കൂ. ഒരു വശത്തു നിന്നും ക്ഷേത്രത്തിന്റെ ദൃശ്യം. മുന്നില്‍ ക്ഷേത്രം. അത് പിന്നിലെ പാറയിലേയ്ക്ക് അവസാനിക്കുന്നു. ക്ഷേത്രത്തിന്റെ പിന്‍‌ഭാഗം പൂര്‍ണ്ണമായും പാറയുടെ അകത്താണ്. ആ പാറയുടെ മുകളില്‍ ഗോപുരം.


ഇനി ഈ വാതിലിലൂടെ മുന്നോട്ട്. മുന്നിലെ പാറയിടുക്കിലൂടെ വീശിയടിച്ചു വരുന്ന കാറ്റ് നമ്മെ പിന്നിലേയ്ക്ക് തള്ളും. അതിനെതിരെ നടന്നു പോകാന്‍ ഒരു സുഖം തന്നെ ഉണ്ട്.


ഇനി ഈ പാ‍റയിടുക്കിലെ പടികളിലൂടെ മുന്നോട്ട്.


അപ്പോള്‍ ഇടത് വശത്തായി ഒരു തുരങ്കം കാണാം. ഇവിടുത്തെ കല്ല് തള്ളി മാറ്റിയാല്‍ ആരും കാണാതെ ക്ഷേത്രത്തിനകത്ത് കയറാം.


ഇനിയും പടികളിലൂടെ താഴേയ്ക്ക് പതിയെ.


അവിടെ ജൈന നഗ്നശില്പങ്ങള്‍ കാലത്തിനു പോലും മായ്ചു കളയാനകാതെ. ഇരുപത്തി മൂന്നാമത്തെയും ഇരുപത്തി നാലാമത്തേയും തീര്‍ഥങ്കരന്മാരുടേതാണ് ഇവിടുത്തെ ശില്പങ്ങള്‍. ഈ ശില്പങ്ങള്‍ മഹാവിഷ്ണുവിന്റേതാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.


നോക്കൂ ശാന്തമായ ആ മുഖം.


നാടാര്‍ എന്ന വിഭാഗത്തിന് കാളി ദേവിയും അവരുടെ ചിഹ്നമായ സിംഹവുമായും ഉള്ള കഥ ഇവിടെ ആലേഖനം ചെയ്തിരിക്കുന്നു.


ഇങ്ങനെ കുറെ ശിലപങ്ങള്‍.


ഇവ മഹാവീരന്റെ ശിഷ്യന്മാരുടെ ശിലപങ്ങളാണെന്ന് കരുതപ്പെടുന്നു.


ഇനി മുന്നിലേയ്ക്ക് നടന്നു പോയാല്‍ ക്ഷേത്രം. മണ്ടപവും, ബലിപീഠവും, മടപ്പള്ളിയും, നാഗപ്രതിഷ്ഠയും ഒക്കെയുള്ള ഒരു ക്ഷേത്രം. മൂലക്ഷേത്രത്തെ മൂന്ന് ഗര്‍ഭഗൃഹങ്ങളായി തിരിച്ച് അവയില്‍ ഭഗവതിയെയും
മഹാവീരനെയും പാര്‍ശ്വനാഥനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും പാറയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്നു.


ഒരു വശത്തായി ശിലാലിഖിതങ്ങള്‍. ഇവ വട്ടെഴുത്ത് രീതിയില്‍ ഉള്ളവയാണ്. ഇവ ഒന്‍പതാം നൂറ്റാണ്ടിലേതാണെന്ന് കരുതപ്പെടുന്നു.


ഇത് ക്ഷേത്രത്തിനു മുന്നിലെ വലിയ കുളം.


ഇത് അവിടുത്തെ കൈതക്കാട്. ഇതിനിടയിലായി ഒരു കിണര്‍ ഉണ്ട്.


ഈ മരത്തിന്റെയടുത്ത് കാണുന്ന പാറയിലെ വിടവ് സാമാന്യം വലുതാണ്. നാലാളുകള്‍ക്ക് കിടന്നുറങ്ങാം അതിനകത്ത്.


ഇപ്പോള്‍ പിന്നിലെ പാറയും അതിനു മുന്നിലായി ക്ഷേത്രവും കാണാം.


ആനന്ദും അനീഷും അരുണും പട്ടം ഉണ്ടാക്കുന്ന തിരക്കില്‍.


വിപിനും ഞാനും ആ സമയം ക്ഷേത്രത്തിനു മുന്നിലെ പാറ മേല്‍ കയറി. ആകാശത്തെ മേഘങ്ങള്‍ വളരെ അടുത്ത്.


അവിടെ നിന്നും താഴ്വര ഇങ്ങനെ. ദൂരെ വെളിച്ചവും അതിനു ചുറ്റും നിഴലും. ഗ്രാമങ്ങള്‍, കരിമ്പനകാടുകള്‍, വയലുകള്‍, വാഴത്തോട്ടങ്ങള്‍, ഇവയൊക്കെ വിദൂരമായി കാണാം.


ഇത് ആ പാറമുകളിലെ കുളം.


ഇതുപോലെ വെള്ളം കെട്ടി നില്‍ക്കുന്ന ഒരുപാട് കുഴികള്‍ ഈ പാറമേല്‍ ഉണ്ട്.


സമയം സന്ധ്യയാകാറായിരുന്നു.


മേഘങ്ങള്‍ നിറഞ്ഞ ചിതറാലിന്റെ ആകാശത്ത് അരുണ്‍ പട്ടം പറത്തി. എനിക്ക് ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.


പിന്നെ അത് ചരട് പൊട്ടി ദൂരേയ്ക്ക് പോയി.


താഴെ താമ്രപര്‍ണ്ണിയുടെ തീരത്തെ ഇഷ്ടികക്കളങ്ങളില്‍ നിന്നും പുക ഉയരുന്നത് കാണാമായിരുന്നു.


തിരികെ മലയിറങ്ങുന്നതുനു മുമ്പ് ഒരു അഹങ്കാരം കൂടി. ആ ഗോപുരത്തിന്റെ മുകളില്‍ വലിഞ്ഞു കയറി ആനന്ദ്. അരുണും അനീഷും തൊട്ടു താഴെ ഉണ്ട്.


ഒരിക്കല്‍ കൂടി ഇതൊക്കെ കണ്ട സന്തോഷത്തില്‍ ഞങ്ങള്‍ മലയിറങ്ങി.

ഞങ്ങള്‍ക്ക് ആ ക്ഷേത്രത്തിനകത്ത് കയറണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അവിടുത്തെ ആള്‍‍ക്കാര്‍ പറയുന്നത് ഇപ്പോള്‍ അതിനകത്ത് ദേവിയല്ല പകരം യക്ഷിയാ ഉള്ളതെന്ന്. എനിക്ക് നല്ല പേടിയാ ഇതൊക്കെ കേള്‍ക്കുമ്പോള്‍. അതിനാല്‍ അതിനകത്ത് കയറാനുള്ള സാഹസം ഞങ്ങള്‍ കാണിച്ചില്ല.

എപ്പോഴെങ്കിലും നിങ്ങള്‍ ശാന്തത ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മലമുകളിലേയ്ക്ക് വരൂ.

കാളികേശം - ഭൂതപ്പാണ്ടി

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികേശം ഭൂതപ്പാണ്ടി ഗ്രാമ പഞ്ചായത്തിലെ കീരിപ്പാറ റിസര്‍വ്വ് വനത്തിന്റെ ഭാഗമാണ്.

ഇതിലേ പഴയാര്‍ നദി ഒരു വനപ്രദേശത്തെ ചുറ്റി ഒഴുകി പോകുന്നു. ഇത് ഒരു വന്യ ജീവി സങ്കേതവും കൂടി ആണ്. എല്ലായ്പ്പോഴും വന്യ ജീവികളെ കാണാന്‍ കഴിയും എന്ന പ്രത്യേകതയും കാളികേശത്തിന് ഉണ്ട്. വൈവിദ്ധ്യമാര്‍ന്ന സസ്യജാലങ്ങളാല്‍ സമ്പന്നമാണ് ഈ നിത്യഹരിതമഴക്കാട്. കാട്ടാനകളെ വളരെ അടുത്ത് കാണാന്‍ കഴിയും എന്നത് ഇവിടുത്തെ പ്രത്യേകത ആണ്.


തടിക്കാരക്കോണം പോലീസ് സ്റ്റേഷനില്‍ 20 രൂപ കാണിയ്ക്ക വച്ചിട്ട് മുന്നോട്ട് പോകുമ്പോള്‍ നമ്മെ എതിരേല്‍ക്കുന്നത് സ്വതന്ത്രം സഞ്ചരിക്കുന്ന കാളക്കൂറ്റന്മാര്‍ ആയിരിക്കും. പിന്നെയും മുന്നോട്ട് പോകുമ്പോള്‍ കാലികള്‍ മേഞ്ഞു നടക്കുന്ന വിശാലമായ റബ്ബര്‍ തോട്ടങ്ങള്‍ കാണാം. കണ്ണെത്താ ദൂരത്തോളം റബ്ബര്‍ തോട്ടങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ ഉണ്ട്.


കൈതച്ചക്ക തോട്ടങ്ങള്‍. ചക്രവാളം വരെ. ഇവ ബഥനി മഠത്തിന്റെ കീഴിലാണ്.


വിശാലവും പച്ചപ്പു നിറഞ്ഞതുമായ തേക്കിന്‍ കാടുകള്‍.


തേക്കിന്‍ കാട് തുടങ്ങുന്നിടത്ത് ഒരു ആല്‍ മരത്തിന്റെ ചുവട്ടില്‍ ഒരു ദേവീ പ്രതിഷ്ഠയും ആ മരത്തില്‍ തൊട്ടിലുകള്‍ കെട്ടിയിരിക്കുന്നതും കാണാം. സന്താന ഭാഗ്യത്തിനാ ഇങ്ങനെ ചെയ്യുന്നത് എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.


പിന്നെ ആദിവാസികളുടെ ( ഇവര്‍ കാണികള്‍ എന്ന് അറിയപ്പെടുന്നു) കുടിലുകള്‍ക്കിടയിലെ റോഡിലൂടെ പിന്നെയും മുന്നോട്ട്. ഗട്ടറുകള്‍ തീരെയില്ലാത്ത തണല്‍ മരങ്ങള്‍ നിറഞ്ഞ റോഡ്.


അങ്ങനെ പോകുമ്പോള്‍ വശത്തായി പുല്‍‌പ്രദേശങ്ങളും മുളങ്കാടുകളും കാണാം. ഇതിനിടയിലെ ചെറിയ കയങ്ങളില്‍ വരാല്‍, തിലോപ്പിയ എന്നീ മത്സ്യങ്ങള്‍ നിറയെ ഉണ്ട്. ആകാശം മേഘാവൃതമാകാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.


എന്തു ഭംഗിയാ ഈ ദൃശ്യം. ഇതിലേ ചിത്ര ശലഭങ്ങള്‍ കൂട്ടമായി പറന്നു നടക്കുന്നുണ്ടായിരുന്നു. പക്ഷി നിരീക്ഷകരുടെ ഇഷ്ട പ്രദേശം ആണ് ഇവിടം. ദേശാടനപ്പക്ഷികളുടെ ആവാസസ്ഥലം ആണ് ഈ മുളങ്കാടുകള്‍.


അങ്ങനെ കീരിപ്പാറയിലെ പാലം ആയി. മുമ്പ് ഇവിടെ വലിയ ഉയരമുള്ള ഒരു പാലം ഉണ്ടായിരുന്നു. ഒരു നാള്‍ ഉരുള്‍ പൊട്ടലില്‍ അത് ഒഴുകി പോയി. അന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ് അക്കര പോയതിനു ശേഷമാണ് ഉരുള്‍ പൊട്ടിയത്. അങ്ങനെ അടുത്ത് ഈ ഉയരം കുറഞ്ഞ പാലം കെട്ടുന്നതു വരെ ബസ് അക്കരെ ആയിരുന്നു. ഇതു നോക്കൂ ഗ്രാമവാസികള്‍ ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ പോകുന്നത്.



ഇത് ഞങ്ങളുടെ സ്വന്തം കാര്‍ ആ പാലത്തില്‍.


ഇത് ഒരു കുഞ്ഞു കാര്‍ അതിലേ അതിവേഗതയില്‍ പോകുന്നത്.


അതിന് ഒരു വശത്തായി നദിയിലേയ്ക്ക് നടന്നു പോകാനുള്ള വഴി.


ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ പതിയെ ഒഴുകുന്ന നദി. ഇതു തന്നെയാ കാളികേശത്തിന്റെ ഭംഗിയും.


നിറയെ കൈവഴികള്‍. അതിലേ ഒച്ച കേള്‍പ്പിച്ചു കൊണ്ട് അത് ഒഴുകി പോകുന്നു.


അങ്ങനെ അത് ആ വനപ്രദേശത്തെ ചുറ്റി ഒഴുകുന്നു.


നദീ തീരം കൂടുതലും ഇതു പോലെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു.


ആ പൂക്കള്‍ കുറച്ചു കൂടി അടുത്ത്.


ഇതുപോലൊരു കായ് കായ്ക്കുന്ന ചെടിയും ഒരുപാട് ഉണ്ട്.


അതു കഴിഞ്ഞ് റോഡ് രണ്ടായി പിരിഞ്ഞു പോകുന്നു. ഇടത്തേയ്ക്ക് പോയാല്‍ കാളികേശം. വലത്തോട്ട് പോയാല്‍ കീരിപ്പാറ വെള്ളച്ചാട്ടം.


ഇതിലേ സര്‍വ്വീസ് നടത്തുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ് (Route No: 4V).


അപ്പോഴേയ്ക്കും അകലെ പശ്ചിമഘട്ടത്തിന്റെ മലനിരകളില്‍ കാര്‍മേഘങ്ങള്‍ വന്ന് നിറയുന്നുണ്ടായിരുന്നു.


അത് പതിയെ താഴവര മുഴുവനും വ്യാപിക്കാന്‍ തുടങ്ങി.


മുളങ്കാടുകള്‍ക്ക് മീതെയും.


ഉയര്‍ന്ന മരങ്ങള്‍ക്ക് മീതെയും.


ആകെ ഇരുള്‍ അനുഭവപ്പെട്ടു. മഴ പെയ്യാന്‍ പോകുന്നു. എനിക്ക് വല്ലാതെ സന്തോഷം തോന്നി. വനത്തിലെ മഴ നനയാമല്ലോ.


മഴയില്‍ നനയാതെ നില്‍ക്കാന്‍ വഴിയോരത്ത് കെട്ടിയിരിക്കുന്ന ഒരു ഷെഡ്.


പിന്നെ പതിയെ മഴ പെയ്യാന്‍ തുടങ്ങി.


റോഡിലൊക്കെ വെള്ളമായി. വര്‍ഷത്തില്‍ കൂടുതല്‍ സമയവും ഇവിടെ മഴ ആയിരിക്കും.


അങ്ങനെ കാളികേശം ആയി. മഴ പെയ്തുകൊണ്ടേയിരുന്നു. വനത്തിലെ മഴ. ഇവിടെ ഒരു കാളീ ക്ഷേത്രം ഉണ്ട്. ഇവിടുത്തെ ഗ്രാമത്തിലെ സ്ത്രീകള്‍ ആടി മാസത്തിലെ (കര്‍ക്കിടക മാസം) എല്ലാ ചൊവ്വയും വെള്ളിയും ഇവിടെ വരികയും ദേവിയുടെ ഇഷ്ട പ്രസാദമായ കൊഴുക്കട്ട നിവേദിച്ച് ദേവിയെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു.


ഇനി ആ പടികളില്‍ നോക്കൂ. രണ്ടു ഭക്തര്‍ ആ പടികള്‍ കയറുന്നത് നോക്കൂ. അതിന്റെ വീട്ടുകാരോടൊപ്പം വന്നതാവാം ഈ നായകള്‍.


അപ്പോഴാ ഒഴുക്കിലൂടെ രണ്ടു പേര്‍ നടന്ന് അക്കരെ പോകുന്നത് കാണുന്നത്. അക്കരെയിലായി നാഗ പ്രതിഷ്ഠ ഉണ്ട്. ഞങ്ങളും അക്കരയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.


അങ്ങനെ ആ ശക്തമായ ഒഴുക്കിലൂടെ കൈകള്‍ കോര്‍ത്ത് ഞങ്ങള്‍ അക്കരെ പോയി. അപ്പോള്‍ ഒരു ട്രാക്ടര്‍ അവിടെയ്ക്ക് വന്നു. ഞങ്ങള്‍ക്ക് സംശയമായി പാലം ഇല്ലാതെ ഇത് എങ്ങിനെ അക്കരെ പോയി.


പിന്നെ ഞങ്ങള്‍ കണ്ടു. ഒഴുക്കിലൂടെ മറുകര കടക്കുന്ന ട്രാക്ടര്‍.


അക്കരയില്‍ ഒരു ചെറിയ കട ഉണ്ട്. ചായയും ലഘുവായ ഭക്ഷണവും കിട്ടുന്ന ഒരു കുഞ്ഞു കട. ഇങ്ങനെ ഒരെണ്ണം മാത്രമേ ഉള്ളൂ ഇവിടെ.


അവിടെ നിന്നും വഴി നിബിഡം ആയ വനത്തിലേയ്ക്ക്. ആ മഴയിലൂടെ നനഞ്ഞ് ഞങ്ങള്‍ നടന്നു. വനത്തിലൂടെ മുന്നോട്ട് പോയപ്പോള്‍ കുരങ്ങ്, മാന്‍, കാട്ടു പോത്ത്, മുള്ളന്‍ പന്നി, കാട്ടു പന്നി, ഇവയെ ഒക്കെ ദൂരത്തായി കണ്ടു. ഒരു മൊബൈല്‍ ഫോണ്‍ ക്യാമറ നിസ്സഹായം ആകുന്നതും ഞാന്‍ അനുഭവിച്ചു അപ്പോള്‍. പുലി, കരടി, വലിയ കാലുകളുള്ള കൊക്ക്, പെരുമ്പാമ്പ്, ഇവയൊക്കെ ഇവിടെ ഉണ്ട് എന്ന് ഈ നാട്ടുകാര്‍ പറയുന്നു.


വശത്തായി വലിയൊരു പോട് ഉള്ള ഒരു മരം. ഒരാള്‍ക്ക് കൃത്യമായി അതിനകത്ത് കയറാം.


ടാര്‍സനോ മൌഗ്ലിയോ വരുമ്പോള്‍ അവര്‍ക്ക് തൂങ്ങി ആടിയൊക്കെ പോകാന്‍ നിറയെ കാട്ടു വള്ളികള്‍.


ഒരു നിമിഷം ഞങ്ങളും ടാര്‍സനും മൌഗ്ലിയുമൊക്കെ ആയി. ഒരിക്കല്‍ ടാര്‍സനും മൌഗ്ലിയും കൂടി കൂട്ടിയിടിച്ച് താഴെ വീണപ്പോള്‍ അതു നിറുത്തി.


പിന്നെയാ ഞങ്ങള്‍ നദി ഒഴുകുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഈ വെള്ളത്തിന് ഔഷധ ഗുണം ഉണ്ടെന്ന് ഇവിടുത്തെ ഗ്രാമീണര്‍ വിശ്വസിക്കുന്നു. ഉണ്ടാകണം. വല്ലാത്ത സുഗന്ദമുള്ള രുചിയാ ഈ വെള്ളത്തിന്.


മഴയില്‍ അത് ശബ്ദമുണ്ടാക്കി വേഗതയോടെ ഒഴുകി പോകുന്നു.


കല്ലുകളില്‍ തട്ടി ചിതറി. നന്നായി തെളിഞ്ഞ്.


അങ്ങനെ ഞങ്